കൊച്ചി: പ്രളയഫണ്ട് തട്ടിപ്പിൽ ക്രൈംബ്രാഞ്ച് രണ്ടാമത്തെ കുറ്റപത്രം സമർപ്പിച്ചു. ക്ലാർക്ക് വിഷ്ണു പ്രസാദിനെതിരായ കുറ്റപത്രം കോടതി ഫയലിൽ സ്വീകരിച്ചു. എന്നാൽ തട്ടിയെടുത്ത പണം ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. തട്ടിപ്പിന് വേണ്ടി ഇയാൾ വ്യാജ രസീത് ഉണ്ടാക്കിയെന്നും കളക്ടറുടെ വ്യാജ ഒപ്പിട്ടെന്നും കുറ്റപത്രത്തിൽ പറയുന്നു.
ദുരിതബാധിതർ തിരിച്ചടച്ച പണം കളക്ടറേറ്റിലെ ഉദ്യോഗസ്ഥനായിരുന്ന ഇയാൾ വ്യാജ രസീതുകൾ ഉണ്ടാക്കി തട്ടിയെടുത്തു എന്നാണ് കേസ്. 77 ലക്ഷം രൂപയോളം ഇത്തരത്തിൽ നഷ്ടപ്പെട്ടതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. 588 പേജുകൾ ഉള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്. കളക്ടറേറ്റിലെ മറ്റ് ഉദ്യോഗസ്ഥരിലേക്കും സംശയത്തിന്റെ മുന നീണ്ടതോടെ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടു. ജോയിന്റ് ലാൻഡ് റവന്യൂ കമ്മീഷണർ കളക്ടറേറ്റിൽ നടത്തിയ പരിശോധനയിൽ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു.
കേസിൽ സിപിഎം പ്രവർത്തകരായ എം.എം അൻവർ, എൻ.എൻ. നിധിൻ, കളക്ടറേറ്റിലെ ക്ലാർക്ക് ആയ വിഷ്ണു പ്രസാദ് എന്നിവരുൾപ്പെടെ 7 പേരാണ് ഇതുവരെ അറസ്റ്റിലായത്. ഇവരിൽ വിഷ്ണു പ്രസാദ് ഒഴികെ മറ്റുള്ളവരെല്ലാം ജാമ്യത്തിലാണ്.