ബെയ്‌ജിങ്: ചൈന വിക്ഷേപിച്ച ബഹിരാകാശ പേടകം ചംഗ്‌അ 5 (chang’e 5) ചന്ദ്രനിൽ ഇറങ്ങി. ചന്ദ്രന്റെ ഉൽഭവം കണ്ടെത്താനുള്ള പഠനത്തിന്റെ ഭാഗമായി നവംബർ 24നാണ് പേടകം വിക്ഷേപിച്ചത്. ഓഷ്യൻ ഓഫ് സ്‌റ്റോം എന്ന് അറിയപ്പെടുന്ന ചന്ദ്രനിലെ ലാവാ സമതലത്തിൽ മനുഷ്യ സ്‌പർശം ഏൽക്കാത്തിടത്ത് നിന്ന് പദാർഥങ്ങൾ ശേഖരിക്കുകയാണ് ലക്ഷ്യം. ചന്ദ്രനില്‍ നിന്ന് സാമ്പിളുകള്‍ ഭൂമിയിലെത്തിക്കുന്ന പദ്ധതി 40 വര്‍ഷത്തിന് ശേഷമാണ് ഒരു രാജ്യം നടപ്പാക്കുന്നത്.
പാറ തുരന്ന് പദാർഥങ്ങൾ ശേഖരിക്കാനാണ് പദ്ധതി. തിരിച്ച് ഭൂമിയിലേക്ക് മടങ്ങുന്ന ക്യാപ്‌സൂളിലായിരിക്കും ശേഖരിച്ച പദാർഥങ്ങൾ സൂക്ഷിക്കുക. ചംഗ്‌അ ദൗത്യം വിജയകരമാണെങ്കിൽ സോവിയറ്റ് യൂണിയനും അമേരിക്കക്കും ശേഷം ചന്ദ്രനിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കുന്ന മൂന്നാമത്തെ രാജ്യമായി ചൈന മാറും.
Also Read: മേക്ക് ഇന്‍ ഉത്തര്‍പ്രദേശ്; യോഗി ആദിത്യനാഥ്-അക്ഷയ് കുമാര്‍ കൂടിക്കാഴ്‌ച നടത്തി
ചൈനയുടെ ആദ്യ ചാന്ദ്ര പര്യവേക്ഷണം നടന്നത് 2013ലാണ്. പുരാതന ചൈനക്കാർ ചന്ദ്രനെ ചംഗ്‌അ എന്ന ദേവതയായി കണക്കാക്കി ആരാധിച്ച് പോന്നിരുന്നു. അതിനാലാണ് പുതിയ ദൗത്യത്തിന് ചംഗ്‌അ എന്ന് പേരിട്ടത്. കഴിഞ്ഞ ആഴ്‌ച ഭൂമിയില്‍ നിന്ന് കുതിച്ചുയര്‍ന്ന പേടകം 112 മണിക്കൂര്‍ യാത്രക്ക് ശേഷം ശനിയാഴ്‌ചയാണ് ചന്ദ്രന്റെ ഭ്രമണപഥത്തില്‍ കടന്നത്. ചൊവ്വാഴ്‌ച രാത്രി ചന്ദ്രന്റെ ഉപരിതലത്തില്‍ സോഫ്റ്റ് ലാന്റിങ് നടത്തി. ഇനി രണ്ട് കിലോ വസ്‌തുക്കള്‍ ശേഖരിച്ച് ഭൂമിയിലേക്ക് തിരിക്കും. ചൈനയിലെ ഇന്നര്‍ മംഗോളിയ മേഖലയില്‍ ഈ മാസം തന്നെ പേടകം തിരിച്ചെത്തുമെന്നാണ് കരുതുന്നത്.