തിരുവനന്തപുരം: ഇന്ത്യയിൽ 21 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചപ്പോൾ റിപ്പോർട് ചെയ്തത് ഒരു കേസ് മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ കേരളത്തിൽ മൂന്നിൽ ഒന്ന് കേസുകളും റിപ്പോർട് ചെയ്യപ്പെടുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇത് ചൂണ്ടിക്കാട്ടുന്നത് കേരളത്തിന്റെ ആരോഗ്യ സംവിധാനത്തിന്റെ മികവിലേക്കാണ്. ഓരോ പ്രദേശത്തും കോവിഡ് റിപ്പോർട് ചെയ്യുന്ന രീതിയിലും കാര്യക്ഷമതയിലും വ്യത്യാസമുള്ളതുകൊണ്ട് രോഗവ്യാപനം പഠിക്കാൻ സിറോ സർവെയ്‌ലൻസിനെയാണ് ആശ്രയിക്കുന്നത്.
സിറോ സർവെയ്‌ലൻസ് പ്രകാരം തൊട്ടടുത്ത സംസ്‌ഥാനമായ കർണാടകയിൽ 27 കേസുണ്ടാകുമ്പോൾ ഒരു കേസാണ് റിപ്പോർട് ചെയ്യുന്നത്. തമിഴ്‌നാട്ടിൽ 24 കേസുണ്ടാകുമ്പോൾ റിപ്പോർട് ചെയ്യപ്പെടുന്നത് ഒന്ന് എന്നിങ്ങനെയാണ് ഈ അനുപാതം.
കേരളത്തിൽ കോവിഡ് കണക്ക് കൂടുന്നത് എന്തുകൊണ്ട് എന്നത് ഇതിൽ നിന്ന് വ്യക്‌തമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പരിശോധന കൂടുമ്പോഴാണ് കേസുകൾ വർധിക്കുന്നത്. മരണനിരക്ക് കുറക്കാൻ കേരളത്തിന് സാധിച്ചുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Also Read: പ്രതിപക്ഷ നീക്കം തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട്; വിമർശിച്ച് മുഖ്യമന്ത്രി