മലപ്പുറം: കോവിഡ് വ്യാപനം ആശങ്ക വർധിപ്പിക്കുമ്പോൾ ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് കളക്‌ടറുടെ ഉത്തരവ്. മലപ്പുറത്തെ ആരാധനാലയങ്ങളിൽ അഞ്ചിൽ കൂടുതൽ പേർ ഒത്തുകൂടുന്നത് നിരോധിച്ച് കളക്‌ടർ കെ ഗോപാലകൃഷ്‌ണൻ പുതിയ ഉത്തരവ് ഇറക്കി. ഇന്ന് വൈകിട്ട് 5ന് ഉത്തരവ് പ്രാബല്യത്തിൽ വരും.
പ്രാർഥനകൾ വീട്ടിൽ വച്ച് നടത്തുന്നതും ബന്ധു വീടുകളിൽ പോലും ഒത്തുകൂടാത്തതുമാണ് ഉചിതമെന്നും കളക്‌ടറുടെ ഉത്തരവിൽ പറയുന്നു.
ജില്ലയിൽ 24 തദ്ദേശ സ്‌ഥാപനങ്ങളിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചതിനു പുറമെയാണ് എല്ലാ ആരാധനാലയങ്ങളിലും നിയന്ത്രണമേർപ്പെടുത്തി കളക്‌ടർ ഉത്തരവിട്ടത്. 16 പഞ്ചായത്തുകളിൽ ഇന്ന് രാത്രി 9 മുതൽ നിരോധനാജ്‌ഞ നിലവിൽ വരും.
നേരത്തെ മതനേതാക്കളുമായും ഇന്നലെ ജനപ്രതിനിധികളുമായും നടത്തിയ ചർച്ചകളുടെ അടിസ്‌ഥാനത്തിലാണ് നടപടി. കോവിഡ് വ്യാപനം തടയുന്നതിന് ജില്ലാ ഭരണകൂടവും സർക്കാരും എടുക്കുന്ന നടപടികൾക്ക് അവർ പിന്തുണ നൽകിയിരുന്നു.
ജില്ലയിൽ ഇന്നലെ വരെ 17,898 പേരാണ് കോവിഡ് പോസിറ്റീവ് ആയി ചികിൽസയിലുള്ളത്. ഇന്നലെ ആദ്യമായി പ്രതിദിന കണക്ക് 2,000 കടന്നു. 2,776 പേർക്കാണ് ഇന്നലെ കോവിഡ് സ്‌ഥിരീകരിച്ചത്. 2,675 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
Malabar News: കണ്ണൂർ സെൻട്രൽ ജയിലിലെ മോഷണം; സംഭവത്തിൽ റിപ്പോർട് തേടി ജയിൽ ഡിജിപി