കോഴിക്കോട്: ഗോഡ്‌സെയെ പ്രകീർത്തിച്ച് ഫേസ്ബുക്കിൽ കമന്റിട്ട കോഴിക്കോട് എൻഐടിയിലെ മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗം പ്രഫസർ ഷൈജ ആണ്ടവനിൽ നിന്ന് വിശദീകരണം തേടാൻ നിർദ്ദേശം. അധ്യാപികയിൽ നിന്ന് വിശദീകരണം തേടാൻ രജിസ്‌ട്രാർക്ക് നിർദ്ദേശം നൽകിയതായി എൻഐടി ഡയറക്‌ടർ പ്രസാദ് കൃഷ്‌ണ അറിയിച്ചു.
ഷൈജ ആണ്ടവനെതിരെ നടപടി ആവശ്യപ്പെട്ട് എംകെ രാഘവൻ എംപി നൽകിയ കത്തിനാണ് എൻഐടി ഡയറക്‌ടർ ഇക്കാര്യം മറുപടി നൽകിയത്. ആദ്യഘട്ട അന്വേഷണം എന്ന നിലയിലാണ് അധ്യാപികയിൽ നിന്ന് വിശദീകരണം തേടുന്നത്. തുടർന്ന് മറ്റുനടപടികൾ സ്വീകരിച്ചു വിവരം എംപിയെ അറിയിക്കുമെന്നും ഡയറക്‌ടർ അറിയിച്ചു.
ഷൈജ ആണ്ടവനെതിരേ കുന്ദമംഗലം പോലീസ് കേസെടുത്തിട്ടുണ്ട്. എസ്എഫ്ഐ ഏരിയ സെക്രട്ടറിയുടെ പരാതിയിൽ കലാപാഹ്വാനത്തിനാണ് കേസെടുത്തിരിക്കുന്നത്. മഹാത്‌മാ ഗാന്ധിയുടെ രക്‌തസാക്ഷി ദിനമായ ജനുവരി 30ന് അഡ്വ. കൃഷ്‌ണരാജ് എന്നയാൾ ഫേസ്ബുക്കിൽ പോസ്‌റ്റ് ചെയ്‌ത കുറിപ്പിന്റെ അടിയിൽ, ‘പ്രൗഡ് ഓഫ് ഗോഡ്‌സെ ഫോർ സേവിങ് ഇന്ത്യ’ എന്ന് ഷൈജ ആണ്ടവൻ കമന്റിട്ടിരുന്നു. ഇതാണ് വിവാദമായത്.
ഹിന്ദുസഭാ പ്രവർത്തകൻ നഥൂറാം വിനായക് ഗോഡ്‌സെ ഭാരതത്തിലെ ഒരുപാട് പേരുടെ ഹീറോ എന്ന പോസ്‌റ്റിനടിയിലായിരുന്നു വിവാദ കമന്റ്. സംഭവത്തിന് പിന്നാലെ പ്രഫസർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ, എംഎസ്എഫ് എന്നീ സംഘടനകളും പരാതി നൽകിയിരുന്നു. അയോധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്‌ഠാ ദിനത്തിൽ സംഘപരിവാർ അനുകൂല വിദ്യാർഥി കൂട്ടായ്‌മ ജയ് ശ്രീറാം മുദ്രാവാക്യം വിളിക്കുകയും കാവി നിറത്തിൽ ഇന്ത്യയുടെ ഭൂപടം വരയ്‌ക്കുകയും ചെയ്‌തതുമായി ബന്ധപ്പെട്ടുള്ള വിദ്യാർഥി സംഘർഷത്തിന് പിന്നാലെയാണ് ഈ സംഭവം.
അതേസമയം, വിദ്യാർഥി സംഘർഷത്തിന്റെ പശ്‌ചാത്തലത്തിൽ അടച്ചുപൂട്ടിയ കോഴിക്കോട് എൻഐടി ഇന്ന് തുറക്കും. ഇന്ത്യയുടെ ഭൂപടം കാവിയിൽ വരച്ചതിനെതിരെ പ്രതിഷേധിച്ച വിദ്യാർഥിയെ സസ്‌പെൻഡ് ചെയ്‌ത അധികൃതർക്കെതിരെ വിവിധ വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ സമരങ്ങൾ നടത്തിയിരുന്നു. പ്രതിഷേധം സംഘർഷത്തിലേക്ക് നീങ്ങിയതോടെയാണ് ക്യാമ്പസ് അടച്ചുപൂട്ടിയത്. എന്നാൽ, അധ്യാപിക്കെതിരെ ഉയർന്നുവന്ന വിവാദങ്ങൾക്കിടെയാണ് കോളേജ് വീണ്ടും തുറക്കുന്നത്. ഈ സംഭവത്തിൽ വിദ്യാർഥികൾ പ്രതിഷേധത്തിലേക്ക് നീങ്ങുമോയെന്ന ആശങ്കയിലാണ് അധികൃതർ.
Most Read| ഏക സിവിൽകോഡ്; വിദഗ്‌ധ സമിതി റിപ്പോർട്ടിന് ഉത്തരാഖണ്ഡ് മന്ത്രിസഭയുടെ അംഗീകാരം