ന്യൂഡെൽഹി: രണ്ടായിരത്തിലധികം പ്രവാസി ഇന്ത്യക്കാരെ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് ഉപയോഗിച്ച് നാട്ടിലെത്തിച്ചതായി വിദേശകാര്യ മന്ത്രാലയം. പ്രവാസി ലീഗൽ സെൽ ഗ്ളോബൽ പ്രസിഡണ്ട് അഡ്വ. ജോസ് എബ്രഹാമിന് ലഭിച്ച വിവരാവകാശ മറുപടിയിലാണ് ഇക്കാര്യം വ്യക്‌തമാക്കിയത്.
കോവിഡ് പ്രതിസന്ധിയെ തുടർന്ന് നിരവധി പ്രവാസികൾക്ക് തൊഴിൽ നഷ്‌ടം സംഭവിക്കുകയും, നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ ബുദ്ധിമുട്ടുകയും ചെയ്‌തിരുന്നു. ഇത്തരക്കാരെ നാട്ടിലെത്തിക്കാനും സംരക്ഷിക്കാനും വേണ്ടി ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് ഉപയോഗിക്കണം എന്നാവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ നേരത്തെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
ഈ ഹരജിയിൽ എത്രയും പെട്ടെന്ന് നടപടിയെടുക്കാൻ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നിർദേശവും നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് കോവിഡ് കാലത്ത് ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് ഉപയോഗിച്ച് എത്ര പേർക്ക് സഹായം നൽകിയെന്ന കണക്കുകൾ കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടത്.
ദുരിതം അനുഭവിക്കുന്ന പ്രവാസികൾക്ക് സൗജന്യ നിയമസഹായവും, സൗജന്യ വിമാന ടിക്കറ്റും ലഭ്യമാക്കാനായി 2008ൽ സ്‌ഥാപിതമായ സംവിധാനമാണ് ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട്. പ്രവാസികൾക്ക് ഏറെ ആശ്വാസമായ പദ്ധതിക്ക് കീഴിൽ നിരവധി പേരാണ് ഇതുവരെ നാടണഞ്ഞത്.
Read Also: ‘ഡെല്‍ഹി ബില്ലിലൂടെ ജനാധിപത്യത്തെ കേന്ദ്ര സര്‍ക്കാര്‍ കശാപ്പ് ചെയ്യുന്നു’; ഗെഹ്‌ലോട്ട്