തിരുവനന്തപുരം: കൊടകര കുഴൽപ്പണക്കേസിന് പിന്നാലെ ബിജെപിയെ പ്രതിരോധത്തിലാക്കി അനധികൃത സാമ്പത്തിക ഇടപാടുകൾ നടത്തിയതായി പരാതി. നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ ഹെലികോപ്റ്റർ മാർഗം പണം കടത്തിയെന്നാണ് പരാതി.
ഓൾ കേരള ആന്റി കറപ്ഷൻ ആന്റ് ഹ്യൂമൻ പ്രൊട്ടക്ഷൻ സംസ്‌ഥാന പ്രസിഡണ്ട് ഐസക് വർഗീസ് ആണ് പരാതിയുമായി എത്തിയിരിക്കുന്നത്. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിക്കും പരാതി നൽകി.
നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്‌ഥാനത്തുടനീളം ബിജെപി കള്ളപ്പണം ഒഴുക്കിയെന്നാണ് ഐസക് വർഗീസ് പരാതിയിൽ പറയുന്നത്. റോഡിലെ പരിശോധന ഒഴിവാക്കാനായി പണം കെ സുരേന്ദ്രൻ സഞ്ചരിച്ച ഹെലികോപ്റ്ററിൽ കടത്തിയെന്നും പരാതിയിൽ പറയുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കേരളത്തിൽ എത്തിയ ദേശീയ നേതാക്കൾ വഴി പണം എത്തിയോ എന്ന് പരിശോധിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
അനധികൃത പണമിടപാട് സംബന്ധിച്ച ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ ശബ്‌ദ സന്ദേശത്തിൽ അന്വേഷണം വേണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്. ശോഭാ സുരേന്ദ്രന്റെ ശബ്‌ദ സന്ദേശം സംബന്ധിച്ച് നേരത്തെ തന്നെ ഐസക് വർഗീസ് പരാതി നൽകിയിരുന്നു. കൊടകര കള്ളപ്പണക്കേസുമായി ഇതിന് ബന്ധം ഉണ്ടോയെന്ന് അന്വേഷിക്കണമെന്നാണ് പുതിയ പരാതിയിലെ ആവശ്യം. സർക്കാർ അന്വേഷണം വൈകിപ്പിച്ചാൽ കോടതിയെ സമീപിക്കുമെന്നും ഐസക് വർഗീസ് പറഞ്ഞു.
National News: സിഎഎ നടപ്പാക്കാൻ ഒരുങ്ങി കേന്ദ്രം; പൗരത്വത്തിന് അപേക്ഷ ക്ഷണിച്ചു