ന്യൂഡൽഹി: ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിലാണ് ഇപ്പോൾ കോൺഗ്രസ് പാർട്ടിയെന്ന് മുതിർന്ന നേതാവ് കപിൽ സിബൽ. കോൺഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ട് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് 23 നേതാക്കൾ കത്തയച്ചതിനു ശേഷം ആദ്യമായി ഹിന്ദുസ്ഥാൻ ടൈംസിനു നൽകിയ അഭിമുഖത്തിലായിരുന്നു കപിൽ സിബലിന്റെ പ്രതികരണം. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തകർച്ച നേരിടുന്ന സമയത്ത് കോൺഗ്രസിന് മുഴുവൻ സമയ നേതൃത്വം അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
“ആ കത്ത് ഗാന്ധി കുടുംബമടക്കം ആരെയും വിലകുറച്ചു കാണാനുള്ള ശ്രമമായിരുന്നില്ലെന്ന് ആളുകൾക്ക് അതു വായിക്കാൻ ലഭിച്ചിരുന്നെങ്കിൽ മനസ്സിലാകുമായിരുന്നു. വാസ്തവത്തിൽ ഇതുവരെ നേതൃത്വം നടത്തിയ സേവനങ്ങളെ ഞങ്ങൾ അഭിനന്ദിക്കുകയാണ് ചെയ്തത്” – കപിൽ സിബൽ പറഞ്ഞു.
പാർട്ടിയിൽ തെരഞ്ഞെടുപ്പ് നടന്നില്ലെങ്കിൽ കോൺഗ്രസ് 50 വർഷം കൂടി പ്രതിപക്ഷത്തിരിക്കുമെന്ന് ഗുലാം നബി ആസാദ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. “തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥിക്ക് പാർട്ടിയിലെ 51 ശതമാനം ആളുകളുടെയെങ്കിലും പിന്തുണയുണ്ടാകണം. ഇപ്പോൾ പ്രസിഡന്റായി ഇരിക്കുന്ന വ്യക്തിക്ക് ഒരു ശതമാനത്തിന്റെ പിന്തുണ പോലും ഉണ്ടായിരിക്കില്ല. കോൺഗ്രസ് പ്രവർത്തക സമിതി അദ്ധ്യക്ഷനെ തെരഞ്ഞെടുത്തു കഴിഞ്ഞാൽ പിന്നെ മാറ്റാൻ പറ്റില്ല. പിന്നെ എന്താണ് പ്രശ്നം?”- ഗുലാം നബി ആസാദ് ചോദിച്ചിരുന്നു.
തങ്ങളുടെ നിർദ്ദേശത്തെ എതിർക്കുന്ന ഭാരവാഹികൾക്കും സംസ്ഥാന യൂണിറ്റ് പ്രസിഡന്റുമാർക്കും ബ്ലോക്ക് ജില്ലാ പ്രസിഡന്റുമാർക്കും തെരഞ്ഞെടുപ്പ് നടന്നാൽ അവർ എവിടെയും ഉണ്ടാകില്ലെന്ന് അറിയാം. കോൺഗ്രസിനോട് ആത്മാർത്ഥത ഉള്ളവർ തങ്ങളുടെ കത്തിനെ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പാർട്ടിയുടെ മേൽഘടകം മുതൽ താഴെത്തട്ടുവരെ സമഗ്ര മാറ്റം വേണമെന്ന് ആവശ്യപ്പെട്ടാണ് സോണിയ ഗാന്ധിക്ക് മുതിർന്ന നേതാക്കൾ കത്ത് നൽകിയത്. അഞ്ച് മുൻ മുഖ്യമന്ത്രിമാർ, കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങൾ, സിറ്റിംഗ് എംപിമാർ, മുൻ കേന്ദ്രമന്ത്രിമാർ എന്നിവരടക്കം 23 കോൺഗ്രസ് നേതാക്കളാണ് ആവശ്യവുമായി കത്തയച്ചത്.