ന്യൂ ഡെല്‍ഹി: ഹത്രസില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് വളരെ വിചിത്രമാണെന്ന് കോണ്‍ഗ്രസ്. ബലാൽസംഗ കേസിലെ പ്രധാന പ്രതികള്‍ക്ക് എതിരെയുള്ള കേസുകളെക്കാള്‍ രാജ്യദ്രോഹകുറ്റം ചുമത്തി മറ്റുള്ളവര്‍ക്ക് എതിരെ സര്‍ക്കാര്‍ കേസ് എടുക്കുകയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. പോക്കറ്റടി കേസുകള്‍ എന്ന ലാഘവത്തോടെയാണ് ആളുകള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത് എന്നും കോണ്‍ഗ്രസ് പറഞ്ഞു.
ഹത്രസില്‍ റിപ്പോര്‍ട്ടിങ്ങിനെത്തിയ മലയാളി മാദ്ധ്യമ പ്രവര്‍ത്തകനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയ പൊലീസിന്റെ നടപടിയേയും കോണ്‍ഗ്രസ് വിമര്‍ശിച്ചു. ബലാൽസംഗമോ കൊലപാതകമോ നടന്ന ശേഷം പന്ത്രണ്ടോ പതിമൂന്നോ വിചിത്രവാദങ്ങള്‍ അവതരിപ്പിക്കുകയും മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹം കുറ്റം ചുമത്തുകയും ചെയ്യുന്ന സര്‍ക്കാരിനെ സ്വാതന്ത്ര്യം ലഭിച്ച് 73 വര്‍ഷക്കാലത്തിനിടയില്‍ താൻ കണ്ടിട്ടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സ്വിംഗ്വി പറഞ്ഞു. യഥാര്‍ത്ഥ കുറ്റവാളികളെ ശിക്ഷിക്കുന്നതിന് പകരം തനിക്ക് ചുറ്റിലും ഉള്ളവരെ മൊത്തം അറസ്ററ് ചെയ്യുന്ന യോഗി സര്‍ക്കാരിന്റെ രീതി അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഹത്രസില്‍ റിപ്പോര്‍ട്ടിങ്ങിനെത്തിയ മലയാളി മാദ്ധ്യമ പ്രവര്‍ത്തകനും കെ.യു.ഡബ്ല്യു.ജെ ഡെല്‍ഹി യൂണിറ്റ് സെക്രട്ടറിയുമായ സിദ്ദീഖ് കാപ്പനെ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനുള്ള യാത്രക്കിടെ യു പി പൊലീസ് രാജ്യദ്രോഹകുറ്റം ചുമത്തി അറസ്‌ററ് ചെയ്‌തിരുന്നു. മതവിദ്വേഷം വളര്‍ത്തി എന്നാണ് ആരോപണം. മാദ്ധ്യമ പ്രവര്‍ത്തകനാണെന്നു പറഞ്ഞിട്ടും സിദ്ദീഖിനെ അറസ്‌ററ് ചെയ്യുകയും ലാപ്ടോപ്പ് അടക്കമുള്ളവ പിടിച്ചെടുക്കുകയും ചെയ്‌തു.
Read also: സിബിഐ മുന്‍ ഡയറക്റ്റര്‍ അശ്വനി കുമാര്‍ തൂങ്ങി മരിച്ച നിലയില്‍