കൊച്ചി: നടന്‍ ജോജു ജോര്‍ജും കോണ്‍ഗ്രസും തമ്മിലുള്ള തർക്കം പുതിയ തലത്തിലേക്ക്. എറണാകുളം ജില്ലയില്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സിനിമാ ഷൂട്ടിങ്ങുകള്‍ തടയുമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ഷൂട്ടിങ് സെറ്റുകളിലെ ലഹരി ഉപയോഗത്തിന് എതിരെയും പ്രക്ഷോഭം ശക്‌തമാക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് അറിയിച്ചു.
സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞും വാഹനഗതാഗതം തടസപ്പെടുത്തിയുമുള്ള സിനിമാ ചിത്രീകരണം അനുവദിക്കില്ലെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ നിലപാട്. സര്‍ക്കാര്‍ ഓഫിസുകളടക്കമുള്ള സ്‌ഥാപനങ്ങളുടെ പ്രവര്‍ത്തനം തടസപ്പെടുത്തിക്കൊണ്ടുള്ള ചിത്രീകരണവും തടയും.
ലൊക്കേഷനുകളില്‍ ബൗണ്‍സര്‍മാരെയും ഗുണ്ടകളെയും ഉപയോഗിച്ചാണ് ഷൂട്ടിങ്ങ് നടത്തുന്നത്. ഇതിനെതിരെ പരാതികള്‍ വ്യാപകമാണ്. ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഷൂട്ടിങ്ങുകള്‍ മുന്നറിയിപ്പില്ലാതെ തടയുമെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം വ്യക്‌തമാക്കി.
ഷൂട്ടിങ് സെറ്റുകളിലെ ലഹരി ഉപയോഗത്തിനെതിരെ പ്രചാരണവും പ്രക്ഷോഭവും ശക്‌തമാക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് പറഞ്ഞു. വാഹനഗതാഗതം തടഞ്ഞുവെന്നാരോപിച്ച് കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിനിമാ ചിത്രീകരണം തടസപ്പെടുത്തിയിരുന്നു.
ജോജു ജോർജുമായുള്ള പ്രശ്‌നത്തിന് പിന്നാലെ ഷൂട്ടിംഗ് ലൊക്കേഷനുകളിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തുന്ന പ്രതിഷേധ മാര്‍ച്ചുകള്‍ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന് ഫെഫ്‌ക കത്ത് നൽകിയിരുന്നു. പ്രതിഷേധം അവസാനിപ്പിക്കാന്‍ പ്രതിപക്ഷ നേതാവ് ഇടപെടണമെന്നാണ് കത്തിലെ ആവശ്യം.
കോണ്‍ഗ്രസിന്റെ ജില്ലാ നേതൃത്വം ജോജു ജോര്‍ജുമായി നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ച അട്ടിമറിച്ചത് താനല്ലെന്നും ഫെഫ്‌ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്‌ണന്‍ കത്തില്‍ പരാമര്‍ശിച്ചു. സിനിമ പ്രവര്‍ത്തകന്‍ ഒറ്റപ്പെടരുതെന്ന് കരുതിയാണ് വിഷയത്തില്‍ ഇടപെട്ടത് എന്നും അദ്ദേഹം പറഞ്ഞു.
Most Read: അക്ഷയ് കുമാർ ചിത്രത്തിന്റെ പ്രദര്‍ശനം തടഞ്ഞ് കര്‍ഷക സംഘടനകള്‍