അമൃത്‌സർ: ബോളിവുഡ് നടൻ അക്ഷയ് കുമാറിന്റെ പുതിയ ചിത്രമായ ‘സൂര്യവന്‍ഷി’യുടെ പ്രദര്‍ശനം തടഞ്ഞ് കര്‍ഷക സംഘടനകള്‍. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളെ അക്ഷയ് കുമാര്‍ പിന്തുണച്ച നടപടിയെ തുടര്‍ന്നാണ് കര്‍ഷകരുടെ പ്രതിഷേധം.
പഞ്ചാബിലെ അഞ്ച് തിയേറ്ററുകളിലെ ഷോ കര്‍ഷകര്‍ നിര്‍ത്തിവെപ്പിച്ചതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. നിയമങ്ങള്‍ പിന്‍വലിക്കുന്നത് വരെ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു.
ഭാരതി കിസാന്‍ യൂണിയന്‍ പ്രവര്‍ത്തകരാണ് പഞ്ചാബ് ഹോഷിയാര്‍പൂരിലെ ഷഹീദ്ഉദ്ദം സിംഗ് പാര്‍ക്കില്‍ പ്രതിഷേധവുമായി എത്തിയത്. പാട്യാല, ബുദ്‌ലാധ അടക്കമുള്ള സ്‌ഥലങ്ങളിലെ നിരവധി തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത് നിര്‍ത്തി വെച്ചിട്ടുണ്ട്.
നേരത്തെ കർഷക സമരത്തെ വിമർശിച്ച് അക്ഷയ് കുമാര്‍ രംഗത്തെത്തിയിരുന്നു. രാജ്യത്ത് വിഭാഗീയത സൃഷ്‌ടിക്കുന്നവരെ ശ്രദ്ധിക്കേണ്ട എന്നായിരുന്നു അക്ഷയ് കുമാര്‍ അന്ന് പറഞ്ഞിരുന്നത്.
കഴിഞ്ഞ ദിവസമാണ് അക്ഷയ് കുമാറിനെ നായകനാക്കി രോഹിത് ഷെട്ടി സംവിധാനം ചെയ്‌ത ‘സൂര്യവന്‍ഷി’ റിലീസിന് എത്തിയത്. റിലീസ് ചെയ്‌ത ആദ്യ ദിവസം തന്നെ 30 കോടി രൂപയുടെ കളക്ഷനാണ് ചിത്രം നേടിയത്. ഇന്ത്യയിലെ 4000 സ്‌ക്രീനുകളിലും 66 വിദേശ രാജ്യങ്ങളിലായി 1300 സ്‌ക്രീനുകളിലും ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്.
അതേസമയം കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി കർഷകർ നടത്തുന്ന സമരം ഒരു വർഷം കടന്നിരിക്കുകയാണ്.
Most Read: ജമ്മുവിൽ വീണ്ടും ഭീകരാക്രമണം; പ്രദേശവാസി കൊല്ലപ്പെട്ടു