ന്യൂഡെൽഹി: രാജ്യത്ത് കള്ളനോട്ട് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്. 500 രൂപ നോട്ടുകളുടെ കള്ളനോട്ട് കേസുകളില്‍ ഇരട്ട വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 2000 രൂപയുടെ കള്ളനോട്ടുകളും വ്യാപകമായി ഇറങ്ങുന്നുണ്ട്. കേസുകള്‍ വര്‍ധിക്കുന്നുണ്ടെങ്കിലും 30 ശതമാനത്തില്‍ താഴെ കേസുകളില്‍ മാത്രമാണ് ശിക്ഷയുണ്ടാകുന്നതെന്ന ശ്രദ്ധേയമായ വിവരവും പുറത്തുവരുന്നുണ്ട്.
ആര്‍ബിഐ, നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ എന്നിവയില്‍ നിന്നുള്ള കണക്കുകളെ അവലംബിച്ച് ‘ദി ഹിന്ദു’വാണ് റിപ്പോര്‍ട് തയ്യാറാക്കിയത്. 2022 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 80,000നടുത്ത് കേസുകളാണ് 500രൂപയുടെ കള്ളനോട്ടടിയുമായി ബന്ധപ്പെട്ട് രജിസ്‌റ്റര്‍ ചെയ്‌തത്. പശ്‌ചിമ ബംഗാളിലാണ് ഏറ്റവുമധികം കള്ളനോട്ട് കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തത്.
ഉത്തര്‍പ്രദേശും അസമും തൊട്ടുപിന്നില്‍ തന്നെയുണ്ട്. കള്ളനോട്ട് കേസുകളില്‍ പകുതിയില്‍ത്താഴെ കേസുകള്‍ക്ക് മാത്രമേ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളൂ. 75 ശതമാനം കേസുകളുടെ അന്വേഷണവും എങ്ങുമെത്തിയിട്ടില്ല. 90 ശതമാനത്തിലധികം കേസുകളാണ് കോടതിയില്‍ കെട്ടിക്കിടക്കുന്നത്. ശിക്ഷാവിധി നടപ്പിലായ കേസുകള്‍ 30 ശതമാനത്തില്‍ താഴെ മാത്രമാണ്.
2000 നോട്ടുകളുമായി ബന്ധപ്പെട്ട 13,604 കേസുകളാണ് 2022ല്‍ റിപ്പോര്‍ട് ചെയ്‌തിരിക്കുന്നത്. 2021ല്‍ ഇത് 8798 മാത്രമായിരുന്നു. വടക്കുകിഴക്കന്‍ സംസ്‌ഥാനങ്ങളില്‍ താരതമ്യേന കള്ളനോട്ട് കേസുകള്‍ കുറവാണ്. കേരളത്തില്‍ 167 കേസുകളാണ് 2022ല്‍ റിപ്പോര്‍ട് ചെയ്‌തിരിക്കുന്നത്. തമിഴ്‌നാട്ടില്‍ 334 കേസുകളും പശ്‌ചിമ ബംഗാളില്‍ 993 കേസുകളും ഉത്തര്‍പ്രദേശില്‍ 713 കേസുകളും അസമില്‍ 444 കേസുകളും റിപ്പോര്‍ട് ചെയ്‌തിട്ടുണ്ട്.
Read Also: പ്രവാചക നിന്ദ; കേന്ദ്ര സർക്കാർ മാപ്പ് പറയണമെന്ന് സമസ്‌ത