ന്യൂഡെൽഹി: സ്‌റ്റാൻഡ് അപ്പ് കൊമേഡിയൻ കുണാൽ കമ്രക്കും കാർട്ടൂണിസ്‌റ്റ് രചിത താനേജക്കും എതിരായ കോടതി അലക്ഷ്യ ഹർജികളിൽ സുപ്രീം കോടതി വെള്ളിയാഴ്‌ച വിധി പറയും. ജസ്‌റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിറക്കുന്നത്.
റിപ്പബ്ളിക്ക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്ക് ജാമ്യം നൽകിയതിൽ സുപ്രീം കോടതിയെ ആക്ഷേപിച്ച് ട്വീറ്റ് ചെയ്‌തതിനാണ് കുണാൽ കമ്ര കോടതി അലക്ഷ്യ കേസ് നേരിട്ടത്. ട്വീറ്റുകളിലൂടെ കമ്ര പരമോന്നത കോടതിയെയും ജഡ്‌ജിയെയും പരിഹസിച്ചുവെന്ന് ഹർജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകൻ സുപ്രീം കോടതിയിൽ ആരോപിച്ചു.
ബിജെപിയുമായി കോടതി സഹകരിക്കുന്നു എന്നാരോപിച്ച് വരച്ച കാർട്ടൂണിനാണ് രചിത താനേജക്ക് എതിരായ കോടതി അലക്ഷ്യ ഹരജി. ഇരുവർക്കുമെതിരായ നടപടികൾക്ക് നേരത്തെ അറ്റോർണി ജനറൽ കെകെ വേണുഗോപാൽ അനുമതി നൽകിയിരുന്നു. കമ്രക്കും താനേജക്കും കാരണം കാണിക്കൽ നോട്ടീസ് നൽകുന്നത് അടക്കമുള്ള കാര്യങ്ങളിലാണ് നാളെ കോടതി വിധി പറയുന്നത്.
Read Also: അയോധ്യയിലെ പള്ളിയുടെ ശിലാസ്‌ഥാപനം ജനുവരി 26ന്