ലക്‌നൗ: അയോധ്യയിലെ മുസ്‌ലിം പള്ളിയുടെ ശിലാസ്‌ഥാപനം 71ആം റിപ്പബ്ളിക് ദിനമായ ജനുവരി 26ന് നടക്കും. രാമജൻമഭൂമി കോംപ്ളക്‌സിന് 20 കിലോമീറ്റർ മാറിയുള്ള ധന്നിപ്പുർ ഗ്രാമത്തിലാണ് പള്ളി പണിയാൻ ഒരുങ്ങുന്നത്. സുപ്രീം കോടതി നിർദേശ പ്രകാരം സുന്നി വഖഫ് ബോർഡിന് കൈമാറിയ 5 ഏക്കർ ഭൂമിയിലാണ് പള്ളിയുടെ നിർമ്മാണം നടക്കുക.
ഏഴു പതിറ്റാണ്ടുകൾക്ക് മുൻപ് ഭരണഘടന നിലവിൽ വന്ന ദിവസമാണ് പള്ളി പണിയാൻ തിരഞ്ഞെടുത്തതെന്ന് സുന്നി വഖഫ് ബോർഡ് രൂപീകരിച്ച ഇന്തോ-ഇസ്‌ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ സെക്രട്ടറി അത്തർ ഹുസൈൻ പറഞ്ഞു. 5 ഏക്കർ ഭൂമിയിൽ നിർമ്മിക്കാൻ പോകുന്ന പള്ളി, മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി, സമൂഹ അടുക്കള, ലൈബ്രറി തുടങ്ങിയവയുടെ ബ്ളൂ പ്രിന്റ് ഡിസംബർ 19ന് പുറത്തുവിടും. പ്രഫ. എസ്എം അഖ്‌തറാണ് രൂപരേഖ തയ്യാറാക്കിയത്.
2000 പേർക്ക് നമസ്‌കരിക്കാൻ കഴിയുന്ന രീതിയിലാണ് പള്ളി പണിയുകയെന്ന് അഖ്‌തർ പറഞ്ഞു. ബാബ്റി മസ്‌ജിദിനേക്കാൾ വലിയ പള്ളിയായിരിക്കും നിർമ്മിക്കുക. എന്നാൽ രൂപഘടനയിൽ വ്യത്യാസമുണ്ടാവും. സമുച്ചയത്തിലെ കേന്ദ്രബിന്ദു ആശുപത്രിയായിരിക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. സൗജന്യ ചികിൽസ നൽകാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്‌തമാക്കി.
Read Also: യുപി സർക്കാരിന് തിരിച്ചടി; കഫീൽ ഖാന് എതിരായ ഹരജി സുപ്രീം കോടതി തള്ളി