ന്യൂഡെൽഹി: കോവിഡ് ബാധയെ തുടർന്ന് മരണമടഞ്ഞവർക്കുള്ള ധനസഹായം പ്രവാസി കുടുംബങ്ങൾക്കും നൽകണമെന്ന് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രിക്ക് നിവേദനം. പ്രവാസി ലീഗൽ സെൽ ഗ്ളോബൽ പ്രസിഡണ്ട് അഡ്വ. ജോസ് എബ്രഹാമാണ് കേരള മുഖ്യമന്ത്രിക്ക് നിവേദനം നൽകിയത്. മരണപ്പെട്ടവരുടെ കുടുംബത്തിന് ധനസഹായം നൽകണമെന്ന് നേരത്തെ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
നാഷണൽ ഡിസാസ്‌റ്റർ മാനേജ്‌മന്റ് അതോറിറ്റിയുടെ മാർഗനിർദ്ദേശം അനുസരിച്ച് അതത് സംസ്‌ഥാനങ്ങളാണ് അൻപതിനായിരം രൂപ വീതം കുടുംബാംഗങ്ങൾക്ക് നൽകേണ്ടത്. കോവിഡ് ബാധ മൂലം വിദേശത്ത് വച്ച് മരണമടഞ്ഞ കുടുംബങ്ങളെയും ധനസഹായത്തിന് പരിഗണിക്കാൻ കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ മുൻപ് ഡെൽഹി ഹൈക്കോടതിയെ സമീപിച്ച് ഉത്തരവ് വാങ്ങിയിരുന്നു.
എന്നാൽ ധനസഹായത്തിനായി അപേക്ഷ നൽകിയ കേരളത്തിലെ പ്രവാസി കുടുംബങ്ങളുടെ അപേക്ഷ സ്വീകരിച്ചിരുന്നില്ല. വിദേശ രാജ്യത്ത് മരണമടഞ്ഞവർക്ക് ഈ ആനുകൂല്യം ലഭ്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അപേക്ഷ നിരസിച്ചത്.
ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി വിഷയത്തിൽ അടിയന്തിരമായി ഇടപെടണം എന്നാവശ്യപ്പെട്ടാണ് പ്രവാസി ലീഗൽ സെൽ നിവേദനം നൽകിയിരിക്കുന്നത്. ഈ ആനുകൂല്യത്തിൽ നിന്ന് പ്രവാസികളെ മാറ്റിനിർത്തിയാൽ അത്തരം തീരുമാനം വിവേചനപരമാകുമെന്നും, നീതി തേടി കോടതിയെ സമീപിക്കുമെന്നും പ്രവാസി ലീഗൽ സെൽ ഭാരവാഹികൾ അറിയിച്ചു.
Read Also: ലഖിംപൂർ ഖേരി; സുപ്രീം കോടതി ഇന്ന് വീണ്ടും ഹരജി പരിഗണിക്കും