ന്യൂഡെൽഹി: ലഖിംപൂർ ഖേരിയിലെ കർഷക കൊലപാതകം സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നേരത്തെ അന്വേഷണ മേൽനോട്ടത്തിന് വിരമിച്ച ജഡ്ജിയെ നിയമിക്കുമെന്നതടക്കമുള്ള കാര്യങ്ങളിൽ മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്ന് യുപി സർക്കാർ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് കോടതി ഹരജി ഇന്നത്തേക്ക് മാറ്റിയത്.
അന്വേഷണത്തിൽ യാതൊരു പുരോഗതിയും ഇല്ലാത്ത സാഹര്യത്തിലാണ് അന്വേഷണ മേൽനോട്ടത്തിന് വിരമിച്ച ഹൈക്കോടതി ജഡ്‌ജിയെ ചുമതലപ്പെടുത്താൻ സുപ്രീം കോടതി ആലോചിച്ചത്.
ഒക്‌ടോബര്‍ മൂന്നിനാണ് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ ലഖിംപൂര്‍ ഖേരി സന്ദര്‍ശനത്തെ ചൊല്ലിയുള്ള പ്രതിഷേധത്തിനിടെ കര്‍ഷകര്‍ക്കുനേരേ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ നേതൃത്വത്തിൽ ആക്രമണം നടന്നത്. നാല് കര്‍ഷകരും മാദ്ധ്യമ പ്രവര്‍ത്തകനും ഉള്‍പ്പടെ എട്ടുപേരാണ് ഇവിടെ കൊല്ലപ്പെട്ടത്. സംഭവത്തില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.
കേസന്വേഷണം ഇഴഞ്ഞു നീങ്ങുന്നതില്‍ യുപി സര്‍ക്കാരിനെതിരെ സുപ്രീം കോടതി നിരന്തരം വിമര്‍ശനം ഉന്നയിച്ചിരുന്നു. എല്ലാ പ്രതികളെയും അറസ്‌റ്റ് ചെയ്യാത്തതില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ കോടതി നിശിതമായി വിമര്‍ശിച്ചിരുന്നു.
തെളിവുകള്‍ സംരക്ഷിക്കാന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കുകയും ചെയ്‌തിരുന്നു. കേസിൽ യുപി സര്‍ക്കാര്‍ സമര്‍പ്പിച്ച പുതിയ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടിലും സുപ്രീം കോടതി അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു. റിപ്പോര്‍ട്ടില്‍ പുതിയതായി ഒന്നുമില്ലെന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു കോടതിയുടെ വിമർശനം.
Most Read: വടക്ക്-കിഴക്കൻ മേഖലയിലെ ഭീകരവാദ സംഘടനകൾക്ക് പിന്നിൽ ചൈന; റിപ്പോർട്