തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ പരിശോധനകള്‍ കൂട്ടണമെന്ന് കേന്ദ്ര സംഘത്തിന്റെ നിർദേശം. പ്രതിരോധം ശക്‌തമാക്കണമെന്നും സമ്പർക്ക രോഗികളെ കണ്ടെത്തി നിരീക്ഷണത്തിൽ ആക്കണമെന്നും കേന്ദ്ര സംഘം ആവശ്യപ്പെട്ടു.
സംസ്‌ഥാന ആരോഗ്യ മന്ത്രി കെകെ ശൈലജയുമായി കേന്ദ്ര സംഘം കൂടിക്കാഴ്‌ച നടത്തി. കേരളത്തിൽ കോവിഡ് പരിശോധനകളുടെ എണ്ണം കുറവാണ് എന്നാണ് കേന്ദ്ര സംഘം പറയുന്നത്. നിലവിലെ സാഹചര്യത്തിൽ രോഗ വ്യാപനം കൂടാനാണ് സാധ്യതയെന്നും സംഘം വിലയിരുത്തുന്നു.
രോഗ നിയന്ത്രണത്തില്‍ ഒന്നാം സ്‌ഥാനത്തായിരുന്നു കേരളം ഇപ്പോൾ രോഗവ്യാപനത്തിലാണ് മുന്നിലെന്ന് കേന്ദ്ര സംഘം പറയുന്നു. ലോക്ക് ഡൗണ്‍ ഇളവുകള്‍ കേരളത്തില്‍ പാളിയെന്ന വിലയിരുത്തലിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോവിഡ് കേസുകൾ കൂടുതലുള്ള കേരളത്തിനൊപ്പം മഹാരാഷ്‌ട്രയിലേക്കും കേന്ദ്രം പ്രത്യേക വിദഗ്‌ധ സംഘത്തെ അയക്കുന്നുണ്ട്.
നേരത്തെ രണ്ട് തവണ കേന്ദ്രസംഘം കോവിഡുമായി ബന്ധപ്പട്ട വിലയിരുത്തലുകള്‍ക്കായി കേരളത്തിൽ എത്തിയിരുന്നെങ്കിലും അന്നൊന്നും സ്‌ഥിതി ഇത്രത്തോളം ഗുരുതരമായിരുന്നില്ല. കേന്ദ്ര സംഘത്തിന്റെ വിലയിരുത്തലിന്റെ അടിസ്‌ഥാനത്തില്‍ സംസ്‌ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കേണ്ടി വന്നേക്കുമെന്ന നിഗമനത്തിലാണ് ആരോഗ്യ മന്ത്രാലയം.
Also Read: 29 ലക്ഷം രൂപയുടെ തട്ടിപ്പ്; സണ്ണി ലിയോണിനെ കൊച്ചിയിൽ ചോദ്യം ചെയ്‌തു