ഭോപ്പാൽ: അയൽ സംസ്‌ഥാനങ്ങളിലടക്കം കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മധ്യപ്രദേശിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് സർക്കാർ. ഭോപ്പാലിലും ഇൻഡോറിലും നാളെ മുതൽ (മാർച്ച് 17) രാത്രി കർഫ്യൂ ഏർപ്പെടുത്തും.
സംസ്‌ഥാനത്തെ 8 നഗരങ്ങളിൽ ബുധനാഴ്‌ച മുതൽ ചന്തകൾ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കില്ല. ഗ്വാളിയർ, ജബൽപൂർ, ഉജെജയ്‌ൻ, രത്‌ളം, ചിന്ദ്വാര, ബുർഹാൻപൂർ, ബേട്ടുൽ, ഖാർഗോൺ എന്നീ നഗരങ്ങളിലാണ് കൂടുതൽ നിയന്ത്രണങ്ങൾ നടപ്പിലാക്കുക. ചന്തകൾ രാത്രി അടക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിൽ സംസ്‌ഥാനത്തെ കോവിഡ് സാഹചര്യങ്ങൾ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ വിലയിരുത്തി. തുടർന്നാണ് സംസ്‌ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചത്. കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്നത് ആശങ്കയുണ്ടാക്കുന്നു എന്നും ജനങ്ങൾ സർക്കാർ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും മുഖ്യമന്ത്രി നേരത്തെ തന്നെ നിർദ്ദേശിച്ചിരുന്നു.
അതേസമയം, മഹാരാഷ്‌ട്രയിൽ രോഗികളുടെ എണ്ണം വർധിക്കുന്നത് കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ സൂചനയാണെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇതുമായി ബന്ധപ്പെട്ട് മഹാരാഷ്‌ട്ര ചീഫ് സെക്രട്ടറിക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ കത്തയച്ചു. കേന്ദ്ര സംഘത്തെ സംസ്‌ഥാനത്തേക്ക് അയക്കുമെന്ന് ആരോഗ്യ സെക്രട്ടറി കത്തിൽ വ്യക്‌തമാക്കിയിട്ടുണ്ട്.
കോവിഡ് വ്യാപനം തടയാൻ കർശന നടപടികൾ സ്വീകരിക്കണമെന്ന് മഹാരാഷ്‌ട്ര സർക്കാരിനോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. പരിശോധനകളുടെ എണ്ണം വർധിപ്പിക്കണമെന്നും ക്വാറന്റെയ്ൻ കൂടുതൽ ശക്‌തമാക്കണമെന്നും കേന്ദ്രം സംസ്‌ഥാനത്തോട് നിർദ്ദേശിച്ചിട്ടുണ്ട്. നിലവിൽ സംസ്‌ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പോരായ്‌മയുണ്ടെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.
Also Read: ബിജെപി പ്രചാരണ വാഹനം തകർത്തു; പിന്നിൽ തൃണമൂലെന്ന് ആരോപണം