ചെന്നൈ: വൻ വാഗ്‌ദാനങ്ങൾ നൽകി തമിഴ്‌നാട്ടിൽ കോൺഗ്രസിന്റെ പ്രകടന പത്രിക പുറത്തിറക്കി. ദുരഭിമാന കൊലകൾ തടയാൻ നടപടിയെടുക്കുമെന്നും മിശ്രവിവാഹം ചെയ്‌തവർക്ക് സംരക്ഷണം ഒരുക്കുമെന്നും കോൺഗ്രസ് പ്രഖ്യാപിച്ചു. ചെന്നിയിലെ പാർട്ടി ഓഫീസിലാണ് ചടങ്ങുകൾ നടന്നത്. തമിഴ്‌നാട് കോൺഗ്രസ് പ്രസിഡണ്ട് കെഎസ് അളഗിരിയാണ് പ്രകടന പത്രിക പുറത്തിറക്കിയത്.
സർക്കാർ ജോലികൾക്ക് വേണ്ട പരിശീലനം എല്ലാ ജില്ലകളിലും നടത്തും. ഓരോ ജില്ലയിലെയും 500 യുവാക്കൾക്കാണ് പരിശീലനം ലഭിക്കുക. കൂടാതെ, മദ്യശാലകൾ അടച്ചുപൂട്ടും, സ്‌റ്റാർട് അപ്പുകൾക്ക് അഞ്ച് വർഷത്തേക്ക് നികുതി ഇളവ് അനുവദിക്കും. നീറ്റ് പരീക്ഷ ഇല്ലാതാക്കുന്നതിന് നടപടികൾ സ്വീകരിക്കും തുടങ്ങിയ വാഗ്‌ദാനങ്ങളും പ്രകടന പത്രികയിലൂടെ മുന്നോട്ട് വെച്ചിട്ടുണ്ട്.
കോൺഗ്രസിന്റെ സഖ്യ കക്ഷിയായ ഡിഎംകെ കഴിഞ്ഞ ആഴ്‌ചയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. വിദ്യാർഥികൾക്ക് സൗജന്യ കംപ്യൂട്ടർ ടാബ്‌ലറ്റുകൾ, സംസ്‌ഥാനത്തെ 75 ശതമാനം തൊഴിലുകളും തമിഴ് ജനതക്ക് നൽകും തുടങ്ങിയവയായിരുന്നു ഡിഎംകെയുടെ പ്രധാന പ്രഖ്യാപനങ്ങൾ.
ഏപ്രിൽ ആറിന് ഒറ്റഘട്ടമായാണ് തമിഴ്‌നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. ഇകെ പളനിസ്വാമി നയിക്കുന്ന എഐഡിഎംകെയും എംകെ സ്‌റ്റാലിൻ നയിക്കുന്ന ഡിഎംകെയും തമ്മിലാണ് തമിഴ്‌നാട്ടിൽ പ്രധാന പോരാട്ടം നടക്കുക. നടൻ കമൽഹാസന്റെ മക്കൾ നീതി മയ്യവും ഇത്തവണ മൽസര രംഗത്തുണ്ട്.
Also Read: ഞങ്ങളുടെ ദൈവത്തെ തരംതാഴ്‌ത്തരുത്; ബിജെപിയോട് കോൺഗ്രസ്