ആംസ്‌റ്റർഡാം: യൂറോപ്പില്‍ വീണ്ടും കോവിഡ് പിടിമുറുക്കുന്നു. പല രാജ്യങ്ങളിലും നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ച് ആളുകള്‍ തെരുവിലിറങ്ങുകയാണ്.
ജര്‍മനി, റഷ്യ, ഓസ്‌ട്രിയ, നെതര്‍ലന്‍ഡ്സ്, ക്രൊയേഷ്യ, ഇറ്റലി, ഫ്രാന്‍സ് തുടങ്ങി നിരവധി രാജ്യങ്ങളിലാണ് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നത്. എന്നാൽ നെതര്‍ലന്‍ഡ്സ്, ഓസ്‌ട്രിയ, ക്രൊയേഷ്യ, ഇറ്റലി എന്നിവിടങ്ങളിൽ ജനങ്ങള്‍ നിയന്ത്രണങ്ങൾക്കെതിരെ തെരുവിലിറങ്ങുകയും അക്രമം അഴിച്ച് വിടുകയും ചെയ്‌തു.
നെതര്‍ലന്‍ഡ്സലില്‍ കഴിഞ്ഞ ശനിയാഴ്‌ചയാണ് മൂന്നാഴ്‌ചത്തെ ഭാഗിക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ നെതര്‍ലന്‍ഡ്സിലെ റോട്ടര്‍ഡാമിലെ ഹാഗില്‍ ആളുകള്‍ തെരുവിലിറങ്ങി വാഹനങ്ങള്‍ക്ക് തീയിടുകയും പോലീസുകാരെ ആക്രമിക്കുകയും ചെയ്‌തു. ജനങ്ങളുടെ പ്രതിഷേധം അക്രമാസക്‌തം ആയതിനെത്തുടര്‍ന്ന് പോലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തിരുന്നു. നെതര്‍ലന്‍ഡ്സില്‍ പലയിടങ്ങളിലും കലാപ സമാനമായ അന്തരീക്ഷമാണുള്ളത്. ഹാഗില്‍ അധികൃതര്‍ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
അതേസമയം ഓസ്‌ട്രിയ, ക്രൊയേഷ്യ, ഇറ്റലി എന്നിവിടങ്ങളിലും പുതിയ നിയന്ത്രണങ്ങള്‍ക്കെതിരെ ആളുകള്‍ വ്യാപകമായി പ്രതിഷേധിക്കുന്നുണ്ട്.
ഓസ്‌ട്രിയയില്‍ കഴിഞ്ഞ ദിവസം ലോക്ക്ഡൗണും പ്രഖ്യാപിച്ചിരുന്നു. രാജ്യവ്യാപകമായി 20 ദിവസത്തേക്കാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതോടെ ഓസ്‌ട്രിയന്‍ തലസ്‌ഥാനമായ വിയന്നയില്‍ ആയിരങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധം തുടരുകയാണ്. ഫ്രീഡം എന്നെഴുതിയ ബാനറുകള്‍ ഉയര്‍ത്തിപ്പിടിച്ചാണ് പ്രതിഷേധം. ക്രൊയേഷ്യയിലും ഇറ്റലിയിലുമെല്ലാം ജനങ്ങൾ പ്രതിഷേധം ശക്‌തമാക്കുകയാണ്.
Most Read: ചില രാജ്യങ്ങൾക്ക് ഇടുങ്ങിയ താൽപര്യങ്ങൾ, ആധിപത്യ പ്രവണത; ചൈനക്കെതിരെ പ്രതിരോധമന്ത്രി