ഹേഗ്: യൂറോപ്പിൽ കോവിഡിന്റെ ഒമിക്രോൺ വകഭേദം വ്യാപിക്കുന്നതിനിടെ നെതർലാൻഡ്സിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ക്രിസ്‌മസ്, പുതുവർഷ ആഘോഷങ്ങൾ നിയന്ത്രിച്ചുകൊണ്ട് ഞായറാഴ്‌ച മുതൽ ജനുവരി നാലുവരെയാണ് രാജ്യം അടച്ചിടലിലേക്ക് പോവുക.
അത്യാവശ്യ വസ്‌തുക്കളുടെയല്ലാത്ത കടകളും സാംസ്‌കാരിക, വിനോദസഞ്ചാര കേന്ദ്രങ്ങളും ജനുവരി നാലുവരെ അടച്ചിടും. സ്‌കൂളുകൾ ജനുവരി പത്തുവരെയും അടച്ചിടും. ക്രിസ്‌മസ് ദിനത്തിൽ മാത്രം നിയന്ത്രണങ്ങൾക്ക് ഇളവുണ്ട്.
അതേസമയം ഒമൈക്രോൺ വ്യാപനത്തെ തുടർന്ന് നിയന്ത്രണം കടുപ്പിക്കുകയാണ് വിവിധ യൂറോപ്യൻ രാജ്യങ്ങൾ. യൂറോപ്പിൽ ജനുവരി പകുതിയോടെ ഒമൈക്രോൺ വകഭേദത്തിന്റെ ആധിപത്യമുണ്ടാകുമെന്ന് യൂറോപ്യൻ യൂണിയൻ മേധാവി ഉർസുല ഫൻ ദേർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ക്രിസ്‌മസിന് മുമ്പേ രാജ്യം നിയന്ത്രണത്തിലേക്ക് പോകാനുള്ള സാധ്യത ബ്രിട്ടൻ തള്ളിയിട്ടില്ല. ശനിയാഴ്‌ച മാത്രം ബ്രിട്ടനിൽ 90,418 കോവിഡ് കേസുകളാണ് റിപ്പോർട് ചെയ്‌തത്. ഇതിൽ 10,000ത്തിൽ ഏറെയും ഒമൈക്രോൺ വകഭേദമാണ്.
കൂടാതെ അതീവ അപകട സാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ജർമനി ബ്രിട്ടനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഫ്രാൻസും ഡെൻമാർക്കും നേരത്തേ പട്ടികയിലുണ്ട്.
ഫ്രാൻസിൽ പുതുവൽസര ആഘോഷങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ആരോഗ്യസമിതി സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. അയർലൻഡിൽ മദ്യശാലകളും റെസ്‌റ്റോറന്റുകളും എട്ടുമണിക്കുശേഷം തുറക്കില്ല. ഡെൻമാർക്ക് സിനിമാ തിയേറ്ററുകളടക്കമുള്ള കേന്ദ്രങ്ങളും അടച്ചു.
Most Read: യുപി മുഖ്യമന്ത്രി ഫോൺ ചോർത്തുന്നു; അഖിലേഷ് യാദവ്