തിരുവനന്തപുരം: സംസ്‌ഥാനത്ത് ലോക്ക്ഡൗൺ ഇളവുകൾ വർധിപ്പിക്കണോ എന്ന കാര്യം ചർച്ച ചെയ്യാനായി ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേരും. കോവിഡ് നിയന്ത്രണങ്ങളും ഇളവുകളും സംബന്ധിച്ച തീരുമാനം ഇന്നത്തെ യോഗത്തിൽ ഉണ്ടാവും. ഇളവുകള്‍ വേണമെന്ന് വ്യാപാരി, വ്യവസായികള്‍ ഉൾപ്പടെയുള്ളവരുടെ ആവശ്യം സര്‍ക്കാരിന് മുന്നിലുണ്ട്.
അതേസമയം കോവിഡ് വ്യാപനവും ടെസ്‌റ്റ് പോസിറ്റിവിറ്റി റേറ്റ് (ടിപിആർ) കുറയാത്തതും അശങ്കക്ക് ഇടയാക്കുന്നുണ്ട്. സ്‌ഥിതിഗതികൾ വിലയിരുത്താൻ ഇന്നലെയും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നിരുന്നെങ്കിലും തീരുമാനം എടുത്തിരുന്നില്ല. അതേസമയം, ഇന്നു മുതല്‍ വടക്കന്‍ ജില്ലകളിലെ കോവിഡ് പരിശോധന വര്‍ധിപ്പിക്കും.
മെയ് എട്ടാം തീയതി മുതല്‍ സംസ്‌ഥാനത്ത് നിലവില്‍വന്ന നിയന്ത്രണങ്ങളാണ് ഏറിയും കുറഞ്ഞും രണ്ട് മാസമാകുമ്പോഴും തുടരുന്നത്. കോവിഡ് രണ്ടാം തരംഗത്തിന്റെ അതിരൂക്ഷ സാഹചര്യം മാറിയെങ്കിലും പ്രതിദിന കണക്കുകള്‍ പ്രതീക്ഷിക്കുന്ന പോലെ കുറയുന്നില്ല. ലോക്ക്ഡൗൺ നിയന്ത്രണങ്ങളിലൂടെ ടെസ്‌റ്റ് പോസിറ്റിവിറ്റി റേറ്റ് (ടിപിആർ) അഞ്ചിൽ താഴെ എത്തിക്കാനായിരുന്നു സർക്കാർ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ടിപിആർ പത്തില്‍ താഴുന്നില്ല. സംസ്‌ഥാനം ഇതുപോലെ ഇനിയും അടച്ചിടാനുമാവില്ല. ജീവനോപാധികള്‍ക്ക് മുടക്കം വന്നതിനാല്‍ പ്രയാസം നേരിടുന്നവര്‍ ഏറെയാണ്.
അതേസമയം, നിയന്ത്രണങ്ങള്‍ ഈ മാസം അവസാനം വരെ തുടരണമെന്ന അഭിപ്രായമാണ് ആരോഗ്യവകുപ്പും പോലീസും മുന്നോട്ട് വെച്ചിട്ടുള്ളത്. സെപ്റ്റംബര്‍, ഒക്‌ടോബർ മാസത്തില്‍ പ്രതീക്ഷിക്കുന്ന മൂന്നാം തരംഗം വരെയും ചെറിയതോതിലെങ്കിലും നിയന്ത്രണങ്ങള്‍ വേണ്ടിവരുമെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്.
ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി ഇന്ന് കളക്‌ടർമാരുമായി ചർച്ച നടത്തും. കളക്‌ടർമാരുടെ അഭിപ്രായം കൂടി കേട്ടശേഷമാകും നിയന്ത്രണങ്ങളുടെയും ഇളവുകളുടെയും കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. പൊതുഗതാഗതം, കടകളും വ്യാപാര സ്‌ഥാപനങ്ങളും, ഹോട്ടലുകള്‍, റസ്‌റ്റോറന്റുകൾ എന്നിവയുടെ പ്രവര്‍ത്തനം സംബന്ധിച്ച തീരുമാനങ്ങള്‍ക്കാണ് പ്രാധാന്യമുണ്ടാകുക.
Most Read: ഇന്ധനവില വർധനവ്; കർഷകരുടെ അഖിലേന്ത്യാ പ്രതിഷേധം വ്യാഴാഴ്‌ച