മുംബൈ: ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സിന്‍ അവസാനഘട്ട പരീക്ഷണത്തിലേക്ക്. ഈ ഘട്ടത്തിലെ പരീക്ഷണങ്ങള്‍ വിജയിച്ച് വാക്സിന്‍ വിപണിയില്‍ എത്തിയാല്‍ രണ്ട് ഡോസാണ് എടുക്കേണ്ടത്. ഒരു ഡോസിന് 250 രൂപ നിരക്കില്‍ ആകെ 500 രൂപയാണ് ചിലവ്. ആദ്യ ഡോസ് എടുത്ത് 29 ദിവസത്തിന് ശേഷം മാത്രമേ രണ്ടാമത്തെ ഡോസ് എടുക്കാന്‍ സാധിക്കൂ. 18 വയസിനു മുകളില്‍ ഉള്ളവരില്‍ രണ്ട് ഡോസ് മരുന്ന് കുത്തിവെച്ചുള്ള പരീക്ഷണം ഇന്ത്യയുടെ വിവിധ കേന്ദ്രങ്ങളില്‍ പുരോഗമിക്കുന്നു.
പേശികളില്‍ നേരിട്ട് കുത്തിവെക്കുന്ന രീതിയാണ് വാക്സിനില്‍ സ്വീകരിക്കുന്നത്. രണ്ടാമത്തെ ഡോസ് കുത്തിവെച്ച് 28 ദിവസത്തിന് ശേഷം രക്തപരിശോധന നടത്തണം. വൈറസിനെ പ്രതിരോധിക്കാന്‍ ശരീരത്തില്‍ രൂപപ്പെട്ടിട്ടുള്ള ആന്റിബോഡികളുടെ എണ്ണവും സ്വഭാവവും വിലയിരുത്താന്‍ വേണ്ടിയാണിത്.
45 ദിവസം കഴിയുമ്പോഴേക്കും മൂന്നാംഘട്ട പരീക്ഷണത്തിന്റെ ഫലമറിയാന്‍ സാധിക്കും. പൂനെ, മുംബൈ, അഹമ്മദാബാദ്, ഗുജറാത്ത് എന്നിവിടങ്ങളിലെ 1600 പേര്‍ മൂന്നാം ഘട്ട പരീക്ഷണത്തിലുണ്ട്. നിലവിലെ വിവരങ്ങള്‍ അനുസരിച്ച്, 75 ദിവസത്തിനകം ജനങ്ങളില്‍ ഉപയോഗിക്കാവുന്ന രീതിയില്‍ ഈ വാക്സിന്‍ എത്തുമെന്നാണ് പ്രതീക്ഷ. ആദ്യ രണ്ട് ഘട്ടവും വിജയകരമായി പൂര്‍ത്തിയാക്കിയതിനാല്‍ മൂന്നാം ഘട്ടവും വിജയിക്കുമെന്ന ഉറച്ച വിശ്വാസമാണ് ശാസ്ത്രജ്ഞര്‍ പ്രകടിപ്പിക്കുന്നത്. ഇത് കൂടാതെ, ഐസിഎംആര്‍ ഭാരത് ബയോടെക്കിന്റെ കോവാക്സിനും, സിഡ്യുസ് കാഡിലയുടെ മറ്റൊരു വാക്സിനും അന്തിമ ഘട്ടത്തിലുണ്ട്.
അതേ സമയം ഓക്സ്ഫഡ് സര്‍വ്വകലാശാലയും ആസ്ട്ര സെനകയും
ചേര്‍ന്ന് വികസിപ്പിക്കുന്ന ‘കൊവിഷീല്‍ഡ്’ 73 ദിവസത്തിനകം ലഭ്യമായി തുടങ്ങുമെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഈ വാര്‍ത്ത തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ വ്യക്തമാക്കി. വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം പുരോഗമിക്കുകയാണ്. ഇതിന്റെ ലഭ്യത സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് ട്വീറ്റില്‍ വ്യക്തമാക്കി.
ഓക്‌സ്ഫഡ് സര്‍വകലാശാല വികസിപ്പിക്കുന്ന ഈ വാക്‌സിന്റെ ഇന്ത്യയിലെ നിർമാതാക്കളായ ‘സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ’ 9 സംസ്ഥാനങ്ങളിലെ 17 കേന്ദ്രങ്ങളിലാണ് പരീക്ഷണം തുടങ്ങിയത്. ‘കോവി ഷീൽഡ്’ എന്ന പേരിലാണ് ഓക്സ്‌ഫഡ് വാക്‌സിൻ വിപണിയിലെത്തുക.