തിരുവനന്തപുരം: എംസി ജോസഫൈന്റെ രാജിയ്‌ക്ക് പിന്നാലെ പുതിയ വനിതാ കമ്മീഷൻ അധ്യക്ഷയെ കണ്ടെത്താനുള്ള ചർച്ചകളിലേക്ക് കടന്ന് സിപിഐഎം. കേന്ദ്ര കമ്മിറ്റിയംഗമായ പികെ ശ്രീമതിയും മുൻമന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയും അടക്കമുള്ള വനിതാ നേതാക്കളുടെ പേരുകളാണ് പരിഗണിക്കുന്നത്.
മുൻപ് ജസ്‌റ്റിസ് ഡി ശ്രീദേവിയെ നിയോഗിച്ചതുപോലെ നിയമ പരിജ്‌ഞാനവും പൊതുസമൂഹത്തിൽ അംഗീകാരവുമുള്ളവരെ കണ്ടെത്താനും ശ്രമമുണ്ട്. പികെ ശ്രീമതിയെയും ജെ മേഴ്‌സിക്കുട്ടിയമ്മയും കൂടാതെ ടിഎൻ സീമ, സിഎസ് സുജാത, സൂസൻ കോടി തുടങ്ങിയവരുടെ പേരുകളും സജീവമാണ്. നിലവിലെ കമ്മീഷനംഗം ഷാഹിദാ കമാലിനെ അധ്യക്ഷയാക്കണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.
വനിതാ കമ്മീഷന്റെ ആദ്യ അധ്യക്ഷ കവയത്രി സുഗതകുമാരി ആയിരുന്നു. ജസ്‌റ്റിസ് ഡി ശ്രീദേവി രണ്ടുവട്ടം കമ്മീഷന്റെ അധ്യക്ഷയായി. കോൺഗ്രസ് നേതാക്കളായ എം കമലവും കെസി റോസക്കുട്ടിയും ഇതേ ചുമതല വഹിച്ചിട്ടുണ്ട്.
ആദ്യ പിണറായി സർക്കാർ, സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗമായ എംസി ജോസഫൈനെയാണ് വനിതാ കമ്മീഷൻ അധ്യക്ഷയാക്കിയത്. വിവാദ പ്രസ്‌താവനകളുടെ പേരിൽ അവർ രാജിവെച്ചതോടയാണ് പുതിയ അധ്യക്ഷയെ കണ്ടെത്താനുള്ള ഒരുക്കത്തിലേക്ക് പാർട്ടി കടക്കുന്നത്.
നിയമ പരിജ്‌ഞനമുള്ളവരിലും പൊതുപ്രശ്‌നങ്ങളിൽ സജീവമായി ഇടപെടുന്നവരിലുമാണ് അന്വേഷണം നടക്കുന്നത്. അടുത്ത വെള്ളിയാഴ്‌ച ചേരുന്ന സംസ്‌ഥാന സെക്രട്ടേറിയേറ്റായിരിക്കും തീരുമാനം കൈക്കൊള്ളുക. അതിനു മുൻപ് വിവിധ തലത്തിലുള്ള കൂടിയാലോചനകളിലൂടെ പരിഗണിക്കേണ്ടവരുടെ പട്ടിക സംസ്‌ഥാന നേതൃത്വം തയാറാക്കും.
Must Read: പതിവ് തെറ്റിയില്ല; ഇന്ധനവിലയിൽ ഇന്നും വർധന