കൊച്ചി: ഭൂമിയിടപാട് വിഷയത്തില്‍ പ്രതിരോധത്തിലായ പിടി തോമസ് എംഎല്‍എക്ക് എതിരെ ആരോപണം കടുപ്പിച്ച് സിപിഎം രംഗത്ത്. നിരാശ്രരായ കുടുംബത്തെ ചതിക്കാന്‍ എംഎല്‍എ കള്ളപ്പണം ഇടപാടിലൂടെ കൂട്ടു നിന്നുവെന്നാണ് സിപിഎം മുന്നോട്ട് വെക്കുന്ന ആക്ഷേപം.
ഇടതുപക്ഷത്തിനും മുഖ്യമന്ത്രിക്കും എതിരെ നിരന്തരം ആരോപണങ്ങള്‍ ഉന്നയിച്ചിരുന്ന പിടി തോമസിനെതിരെ ഉയര്‍ന്ന ആരോപണം രാഷ്‌ട്രീയ ആയുധമാക്കാന്‍ തന്നെയാണ് പാര്‍ട്ടിയുടെ തീരുമാനം.
കേസിലെ എംഎല്‍എയുടെ പങ്ക് പുറത്തു കൊണ്ടുവരണം എന്നാവശ്യപ്പെട്ട സിപിഎം നിയമപരമായും ഇതിനെതിരെ മുന്നോട്ട് പോവാന്‍ ഒരുങ്ങുന്നതായാണ് സൂചനകള്‍. വന്‍ തുകയുടെ ഇടപാട് നടന്നതില്‍ ഗൂഢാലോചനയുണ്ടെന്നും, പിടി തോമസിന് ഇതില്‍ പങ്കുണ്ടെന്നും പാര്‍ട്ടി പറയുന്നു.
വ്യാഴാഴ്‌ച്ച ഉച്ചയോടെ ഇടപ്പള്ളിയിലെ ഒരു വീട്ടില്‍ വെച്ചാണ് അനധികൃതമായി കൈമാറ്റം ചെയ്യാന്‍ ശ്രമിച്ച 88 ലക്ഷം രൂപ ആദായ നികുതി വകുപ്പ് പിടികൂടിയത്. എന്നാല്‍ ഉദ്യോഗസ്‌ഥർ എത്തുന്നത് അറിഞ്ഞ് എംഎല്‍എ മറ്റൊരു വഴിയിലൂടെ രക്ഷപ്പെട്ടുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
ഒരു കമ്മ്യൂണിസ്‌റ്റ് അനുഭാവിയുടെ കുടുംബത്തിന് വേണ്ടിയാണ് സ്‌ഥലത്ത് ചെന്നതെന്നും ഉദ്യോഗസ്‌ഥർ അവിടെ എത്തുമ്പോള്‍ താന്‍ അവിടെ ഇല്ലായിരുന്നു എന്നും പിടി തോമസ് എംഎല്‍എ പറഞ്ഞിരുന്നു.
സംഭവത്തില്‍ പിടി തോമസിന്റെ പങ്ക് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും മറ്റു വകുപ്പുകള്‍ക്കും ലഭിച്ച പരാതികളില്‍ നടപടി ഉണ്ടാവുമെന്ന് സിപിഎം പ്രതീക്ഷിക്കുന്നു. എന്നാല്‍ വിഷയത്തില്‍ ഇതുവരെയും കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഭാഗത്തു നിന്നും പ്രതികരണങ്ങള്‍ ഒന്നും വന്നിട്ടില്ല. എംഎല്‍എക്ക് എതിരായ ആരോപണങ്ങള്‍ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് രംഗത്തിറങ്ങുന്നില്ല എന്നതും ശ്രദ്ധേയമാണ്.
Read Also: കോവിഡ് വന്നു പോകട്ടെ എന്ന മനോഭാവം അപകടം, ആരോഗ്യ പ്രശ്‌നങ്ങള്‍ വേട്ടയാടും; മുഖ്യമന്ത്രി