കണ്ണൂർ: തലശ്ശേരി ന്യൂമാഹിക്കടുത്ത് പുന്നോലിൽ സിപിഎം പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു. മൽസ്യ തൊഴിലാളിയായ പുന്നോൽ സ്വദേശി ഹരിദാസാണ് മരിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് വെട്ടേറ്റത്. പുലർച്ചെ രണ്ടുമണിയോടെ ആയിരുന്നു സംഭവം.
രണ്ട് ബൈക്കുകളിലായി എത്തിയ സംഘമാണ് ഹരിദാസിനെ ആക്രമിച്ചത്. അതിക്രൂരമായ രീതിയിലാണ് കൊലപാതകം നടത്തിയത്. ഹരിദാസിന്റെ കാൽ പൂർണമായും അറ്റുപോയ നിലയിലായിരുന്നു. ബഹളം കേട്ട് ഹരിദാസിന്റെ ബന്ധുക്കളും സ്‌ഥലത്തെത്തിയിരുന്നു. ഇവരുടെ മുന്നിൽ വെച്ചായിരുന്നു അരുംകൊല.
തടയാൻ ശ്രമിക്കുന്നതിനിടെ ഹരിദാസിന്റെ സഹോദരൻ സൂരജിനും വെട്ടേറ്റു. ഹരിദാസിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. കൊലപാതകത്തിന് പിന്നിൽ ആർഎസ്‌എസ് ആണെന്നാണ് സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ ആരോപണം.
ഒരാഴ്‌ച മുൻപ് ഉൽസവവുമായി ബന്ധപ്പെട്ട് പുന്നോലിൽ പ്രദേശത്ത് സിപിഎം- ബിജെപി സംഘർഷമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഹരിദാസിന് നേരെ ആക്രമണമുണ്ടായത്. തലശ്ശേരി കൊമ്മൽ വാർഡ് കൗൺസിലറുടെ പ്രസംഗത്തിന് ശേഷമായിരുന്നു കൊലപാതകം. ഉൽസവത്തിന് പിന്നാലെ നടത്തിയ പ്രതിഷേധ യോഗത്തിൽ നടത്തിയത് പ്രകോപനപരമായ പ്രസംഗമാണെന്നും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ ആരോപിച്ചു.
അക്രമം നടന്ന സ്‌ഥലത്തും പ്രദേശത്തും കൂടുതൽ പോലീസിനെ സുരക്ഷക്കായി വിന്യസിച്ചിട്ടുണ്ട്. അതേസമയം, ഹരിദാസിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് തലശ്ശേരി നഗരസഭ, ന്യൂമാഹി പഞ്ചായത്ത് എന്നിവിടങ്ങളിൽ സിപിഎം ഹർത്താലിന് ആഹ്വാനം ചെയ്‌തിരിക്കുകയാണ്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് മണി വരെയാണ് ഹർത്താൽ.
Also Read: ‘ജയിലിൽ ദിലീപിന് ഹെയർ ഡൈ ഉൾപ്പടെ എത്തിച്ചു; ഡിജിപിയുടെ കരുണ വിചിത്രം’