തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് വ്യാപനത്തെ തുടർന്ന് സിനിമ തിയേറ്ററുകളിൽ ഉണ്ടായ പ്രതിസന്ധി വീണ്ടും തുടരുന്നു. നിലവിൽ അനുവദിച്ചിട്ടുള്ള സമയ നിയന്ത്രണത്തിൽ സിനിമ പ്രദർശനം നടത്താൻ സാധിക്കില്ലെന്ന് ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ വ്യക്‌തമാക്കി. ഇതോടെ സംസ്‌ഥാനത്തെ 60 ശതമാനം തിയേറ്ററുകളും അടച്ചു.
തിയേറ്ററുകൾ അടച്ചിടാൻ തീരുമാനിച്ചതോടെ തുടർന്ന് വരാനിരിക്കുന്ന സിനിമ റിലീസുകളും പ്രതിസന്ധിയിലാകും. സംസ്‌ഥാനത്ത് തിയേറ്ററുകൾ തുറന്നതോടെ നിരവധി ചിത്രങ്ങളുടെ റിലീസുകൾ ഇതിനോടകം തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ നിയന്ത്രണങ്ങളോടെയുള്ള സിനിമ പ്രദർശനം വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഉണ്ടാക്കുന്നതെന്ന് നിർമാതാക്കൾ വ്യക്‌തമാക്കി. സെക്കന്റ് ഷോ കൂടി നടത്താതെ ഇനിയും പിടിച്ചു നിൽക്കാൻ സാധിക്കില്ലെന്നാണ് അവരുടെ വാദം.
ഏറെ പ്രതീക്ഷകളോടെയാണ് സംസ്‌ഥാനത്തെ തിയേറ്റർ തുറക്കാനുള്ള തീരുമാനത്തെ സിനിമ ആരാധകർ വരവേറ്റത്. എന്നാൽ നിയന്ത്രണങ്ങളോടെ സിനിമ പ്രദർശനം നടത്തുന്നത് വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്‌ടിക്കുന്ന സാഹചര്യത്തിൽ തിയേറ്റർ ഉടമകൾക്ക് തിയേറ്ററുകൾ അടച്ചിടുകയല്ലാതെ മറ്റ് മാർഗങ്ങളും ഇല്ല. കൂടാതെ വിനോദ നികുതിയിൽ സർക്കാർ പ്രഖ്യാപിച്ച ഇളവുകൾ നീട്ടി നൽകണമെന്നാവശ്യപ്പെട്ട് ഫിലിം ചേബർ മുഖ്യമന്ത്രിക്ക് കത്തയച്ചു. ഒപ്പം തന്നെ വിഷയത്തിൽ അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ തിയേറ്ററുകൾ പൂർണമായും അടഞ്ഞു കിടക്കുന്ന അവസ്‌ഥ സംസ്‌ഥാനത്ത് ഉണ്ടാകുമെന്നും സംഘടന അറിയിച്ചു.
Read also : കാസർഗോഡ് ജില്ലാ കളക്‌ടർക്കെതിരെ പരാതി; തിരഞ്ഞെടുപ്പ് കമ്മീഷൻ സർക്കാരിനോട് റിപ്പോർട് തേടി