ന്യൂഡെൽഹി: രാജ്യത്ത് ഒമൈക്രോൺ കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിലും ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് വൻ റാലികൾ സംഘടിപ്പിക്കുന്ന ബിജെപി നേതൃത്വത്തെ പരിഹസിച്ച് വരുൺ ഗാന്ധി. “രാത്രിയിൽ കർഫ്യൂ ഏർപ്പെടുത്തുകയും പകൽ സമയത്ത് ലക്ഷക്കണക്കിന് ആളുകളെ റാലികൾക്ക് വിളിക്കുകയും ചെയ്യുന്നത് സാധാരണക്കാർക്ക് മനസിലാക്കാൻ കഴിയാത്തതാണ്,”- അദ്ദേഹം ട്വീറ്റ് ചെയ്‌തു.
ഉത്തർപ്രദേശിന്റെ പരിമിതമായ ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾ കണക്കിലെടുക്കുമ്പോൾ, ഭയാനകമായ ഒമൈക്രോണിന്റെ വ്യാപനം തടയുന്നതിനാണോ അതോ തിരഞ്ഞെടുപ്പ് ശക്‌തി കാണിക്കുന്നതിനാണോ മുൻഗണന എന്ന് സത്യസന്ധമായി തീരുമാനിക്കേണ്ടതുണ്ട്, ”- അദ്ദേഹം കൂട്ടിച്ചേർത്തു
ഡിസംബർ 23ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒമൈക്രോൺ സാഹചര്യവും രാജ്യത്തുടനീളമുള്ള ആരോഗ്യ സംവിധാനങ്ങളുടെ തയ്യാറെടുപ്പും അവലോകനം ചെയ്യുന്നതിനായി ഉന്നതതല യോഗം വിളിച്ചു ചേർത്തിരുന്നു. ജാഗ്രതയോടെ നീങ്ങാൻ അദ്ദേഹം രാജ്യത്തെ ജനങ്ങളോട് ആഹ്വാനം ചെയ്യുകയുമുണ്ടായി. എന്നാൽ, അദ്ദേഹം തന്നെ ഇതിന് ശേഷം ആൾക്കൂട്ടം ഉണ്ടാകുന്ന ഉത്തർപ്രദേശിലെ ഒരു റാലിയിൽ പങ്കെടുത്തു.
ഡിസംബർ 25ന് ഗാസിയാബാദിൽ നടന്ന ‘ജൻ വിശ്വാസ് യാത്ര’യിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഒപ്പം മോദിയും പങ്കെടുത്തിരുന്നു. തിരഞ്ഞെടുപ്പ് വരുമ്പോൾ കോവിഡ് മുൻകരുതൽ നേതാക്കൾ തന്നെ മറക്കുന്ന കാഴ്‌ചയാണ് കാണുന്നതെന്ന് വരുൺ ഗാന്ധി പറയുന്നു.
നേരത്തെ ഉത്തർപ്രദേശിൽ ഡിസംബർ 25 മുതൽ രാത്രി 11-പുലർച്ചെ അഞ്ച് വരെ രാത്രികാല കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. കൂടാതെ, വിവാഹത്തിന് അനുവദിക്കുന്ന ആളുകളുടെ എണ്ണം 200 ആയി പരിമിതപ്പെടുത്തുകയും പരിപാടികളിൽ കോവിഡ് പ്രോട്ടോക്കോളുകൾ പാലിക്കണമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദ്ദേശിക്കുകയും ചെയ്‌തിരുന്നു. ഇതെല്ലാം പരാമർശിച്ചാണ് വരുൺ ഗാന്ധിയുടെ വിമർശനം.
रात में कर्फ्यू लगाना और दिन में रैलियों में लाखों लोगों को बुलाना – यह सामान्य जनमानस की समझ से परे है।
उत्तर प्रदेश की सीमित स्वास्थ्य व्यवस्थाओं के मद्देनजर हमें इमानदारी से यह तय करना पड़ेगा कि हमारी प्राथमिकता भयावह ओमीक्रोन के प्रसार को रोकना है अथवा चुनावी शक्ति प्रदर्शन।
— Varun Gandhi (@varungandhi80) December 27, 2021
Most Read: ഒമൈക്രോൺ വ്യാപനം; ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന കുട്ടികളുടെ എണ്ണം ഉയർന്ന് ന്യൂയോർക്ക്