ന്യൂഡെൽഹി: ബോളിവുഡ് നടി കങ്കണ റണൗട്ടിനെതിരെ രൂക്ഷ പ്രതികരണവുമായി ബിജെപി എംപി വരുണ്‍ ഗാന്ധി. ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ചതുമായി ബന്ധപ്പെട്ട പരാമര്‍ശത്തെ തുടർന്നാണ് വരുണ്‍ ഗാന്ധിയുടെ വിമർശനം. ഇന്ത്യക്ക് യഥാർഥത്തില്‍ സ്വാതന്ത്ര്യം ലഭിച്ചത് നരേന്ദ്രമോദി അധികാരത്തില്‍ വന്നതിന് ശേഷമാണെന്നും 1947ല്‍ കിട്ടിയത് സ്വാതന്ത്ര്യമായിരുന്നില്ല, യാചിച്ചു കിട്ടിയതാണ് എന്നുമായിരുന്നു കങ്കണയുടെ പരാമര്‍ശം.
“മഹാത്‌മാ ഗാന്ധിയുടെ ത്യാഗങ്ങളെ ചിലപ്പോള്‍ അപമാനിക്കുകയും ചിലപ്പോള്‍ അദ്ദേഹത്തിന്റെ കൊലയാളിയെ പുകഴ്‌ത്തുകയും ചെയ്യുന്നു. മംഗള്‍ പാണ്ഡെ, റാണി ലക്ഷ്‍മി ഭായി, ഭഗത് സിംഗ്, ചന്ദ്രശേഖര്‍ ആസാദ്, നേതാജി തുടങ്ങി ലക്ഷക്കണക്കിന് സ്വാതന്ത്ര്യസമര സേനാനികളെ അവഹേളിക്കുന്ന പരാമര്‍ശമാണ് കങ്കണ നടത്തിയത്. ഇതിനെ ഭ്രാന്ത് എന്നാണോ രാജ്യദ്രോഹമെന്നാണോ പറയേണ്ടത്”- വരുണ്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
രാജ്യദ്രോഹപരമായ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് കങ്കണ റണാവത്തിനെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ആം ആദ്മിയും രംഗത്ത് വന്നിരുന്നു. പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിലെത്തിയ ശേഷമാണ് ഇന്ത്യക്ക് യഥാർഥ സ്വാതന്ത്ര്യം ലഭിച്ചത് എന്നായിരുന്നു കങ്കണ റണൗട്ടിന്റെ പ്രസ്‌താവന. സ്വാതന്ത്ര്യത്തിന്റെ 75ആം വാർഷികത്തിൽ ടൈംസ് നൗ സംഘടിപ്പിച്ച സമ്മിറ്റിൽ സംസാരിക്കുമ്പോഴായിരുന്നു കങ്കണയുടെ വിവാദ പ്രസ്‌താവന.
1947ൽ ഇന്ത്യക്ക് ലഭിച്ചത് സ്വതന്ത്ര്യമായിരുന്നില്ല, ഭിക്ഷയായിരുന്നു. രാജ്യം യഥാർഥത്തിൽ സ്വതന്ത്രമായത് 2014ലാണ്; കങ്കണ പറഞ്ഞു. ട്വിറ്ററിലും മറ്റ് സമൂഹ മാദ്ധ്യമങ്ങളിലും ഈ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടി സ്വാതന്ത്ര്യത്തിലേക്ക് ഇന്ത്യയെ നയിച്ചവരെ അപമാനിക്കുന്ന പരാമർശമാണ് കങ്കണയുടേതെന്നും നടി മാപ്പ് പറയണമെന്നുമാണ് വിമർശകരുടെ ആവശ്യം.
Read also: സർക്കാരിന്റെ നീക്കം കഫീൽ ഖാനെ ഉപദ്രവിക്കാൻ; പ്രിയങ്ക ഗാന്ധി