ഇരിക്കൂർ: മുണ്ടാന്നൂരിൽ ഇതര സംസ്‌ഥാനങ്ങളിൽ നിന്നെത്തിച്ച് അനധികൃതമായി പന്നിവിൽപ്പന നടത്തുന്ന കേന്ദ്രത്തിൽ പരിശോധന. ആരോഗ്യവകുപ്പും മൃഗസംരക്ഷണ വകുപ്പും പഞ്ചായത്ത് അധികൃതരും ചേർന്ന് നടത്തിയ പരിശോധനയിൽ ചത്ത പന്നികളെയും ഫ്രീസറിൽ സൂക്ഷിച്ച പഴകിയ ഇറച്ചിയും പിടികൂടി.
കർണാടക സ്വദേശി രേവണ്ണ നടത്തുന്ന പന്നിഫാമിൽ നിന്നാണ് ചത്ത പന്നികളെയും പഴകിയ ഇറച്ചിയും പിടികൂടിയത്. തമിഴ്‌നാട് സ്വദേശികളായ രണ്ട് തൊഴിലാളികൾ മാത്രമാണ് പരിശോധനാ സമയം ഇവിടെ ഉണ്ടായിരുന്നത്. ആന്ധ്രാപ്രദേശ്, മഹാരാഷ്‌ട്ര തുടങ്ങിയ സംസ്‌ഥാനങ്ങളിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന പന്നികളെ പിടികൂടി മുണ്ടാന്നൂരിൽ എത്തിച്ച് കശാപ്പ് ചെയ്‌താണ് മലയോര മേഖലയിലെ പ്രധാന മാംസ ചില്ലറ വിൽപ്പന കേന്ദ്രങ്ങൾ വഴി വിൽപ്പന നടത്തിയിരുന്നത്. വില കുറച്ച് നൽകുന്നതിനാൽ ആവശ്യക്കാരും ഏറെയാണ്.
മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്‌ടർ ജി സുനിൽ, മെഡിക്കൽ ഓഫീസർ ഡോ. രഞ്‌ജിത്ത് മാത്യു, ഹെൽത്ത് ഇൻസ്‌പെക്‌ടർ രാജേഷ് വി ജെയിംസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
ചത്ത പന്നിയെ പോസ്‌റ്റ്‌മോർട്ടം നടത്തി. പന്നിയുടെ ആന്തരിക അവയവങ്ങൾ വിദഗ്‌ധ പരിശോധനക്ക് അയച്ചിട്ടുണ്ട്. പഴകിയ ഇറച്ചി പിടികൂടി കത്തിച്ചു. ഫാം നിർത്തിവെക്കാൻ നോട്ടീസ് നൽകിയിട്ടുണ്ട്. പരിശോധനാ ഫലം വന്നശേഷം മറ്റു നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
Read also: ദത്തെടുത്ത കുട്ടിയെ പീഡിപ്പിച്ചു; പ്രതിയെ കോടതി പോലീസ് കസ്‌റ്റഡിയിൽ വിട്ടു