കാബൂൾ: അഫ്‌ഗാനിസ്‌ഥാനിലെ കാബൂൾ വിമാനത്താവളത്തിൽ തിക്കിലും തിരക്കിലും പെട്ട് ആളുകൾ മരിക്കുന്നതിന്റെ ഉത്തരവാദിത്തം യുഎസിനെന്ന് താലിബാൻ. അഫ്‌ഗാൻ താലിബാൻ പിടിച്ചെടുത്തതിന് പിന്നാലെ ഏറ്റവും കൂടുതൽ അനിഷ്‌ട സംഭവങ്ങൾ ഉണ്ടാകുന്നത് കാബൂളിലെ ഹമീദ് കർസായി രാജ്യാന്തര വിമാനത്താവളത്തിലാണ്.
തീവ്രവാദികളുടെ കയ്യിൽ നിന്ന് ജീവനും കൊണ്ട് രക്ഷാപെടാനുള്ള ജനങ്ങളുടെ കൂട്ടപ്പലായനം വിമാനത്താവളത്തെ ദുരന്തഭൂമിയാക്കി മാറ്റിയിരിക്കുകയാണ്. ഇന്ന് രാവിലെ ഏഴ് പേർ മരിച്ച സംഭവമാണ് ഒടുവിലത്തേത്. കഴിഞ്ഞ ഒരാഴ്‌ചക്കിടെ 20 പേരാണ് തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. വിമാനത്താവളത്തിലെ രക്ഷാപ്രവർത്തനത്തിൽ യുഎസ് പരാജയപ്പെട്ടതിന്റെ തെളിവാണ് വിമാനത്താവളത്തിൽ ഉണ്ടാകുന്ന കുഴപ്പങ്ങളെന്നാണ് താലിബാന്റെ വാദം.
തങ്ങളുടെ കൈവശമുള്ള എല്ലാ ശക്‌തികളും സൗകര്യങ്ങളും ഉപയോഗിച്ചിട്ടും യുഎസിന് വിമാനത്താവളത്തിലെ തിരക്ക് നിയന്ത്രിക്കാൻ കഴിയുന്നില്ല. രാജ്യത്തെ മറ്റെല്ലാ പ്രദേശങ്ങളും ഇപ്പോൾ സമാധാനത്തിലാണ്. കാബൂൾ വിമാനത്താവളത്തിൽ മാത്രമാണ് പ്രശ്‌നങ്ങളുള്ളത്- താലിബാന്റെ മുതിർന്ന ഉദ്യോഗസ്‌ഥനായ ആമിർ ഖാൻ മുതാഖി എഎഫ്‌പിയോട് പറഞ്ഞു.
ഇപ്പോഴും വിമാനത്താവളത്തിലേക്ക് ജനങ്ങളുടെ ഒഴുക്ക് തുടരുകയാണ്. ഒരു പിഞ്ചുകുഞ്ഞിനെ മുള്ളുവേലിക്കിടയിലൂടെ യുഎസ് സൈനികന് കൈമാറുന്നതിന്റെ ദാരുണദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. താലിബാനേക്കാൾ ഭേദം മുള്ളുവേലി തന്നെയെന്നാണ് ജനങ്ങളുടെ ചിന്ത. ഇത്തരം ദൃശ്യങ്ങളെല്ലാം അഫ്‌ഗാൻ ജനതയുടെ അവസ്‌ഥ വ്യക്‌തമാക്കുന്നതാണ്.
ഓഗസ്‌റ്റ് 31ഓടെ രക്ഷാപ്രവർത്തനം പൂർത്തിയാകുമെന്നാണ് യുഎസ് അറിയിച്ചിരിക്കുന്നത്. എന്നാൽ എഎഫ്‌പി റിപ്പോർട് പ്രകാരം 15,000ഓളം യുഎസ് പൗരൻമാരും അഫ്‌ഗാൻ സഖ്യകക്ഷിയിൽ പെട്ട 50,000- 60,000 ആളുകളും ഇപ്പോഴും അഫ്‌ഗാനിലുണ്ടെന്നുതും രക്ഷാപ്രവർത്തനത്തെ ആശങ്കയിലാഴ്‌ത്തുന്നു.
Also Read: നക്‌സലുകളെ ചെറുക്കാൻ ഛത്തീസ്‌ഗഡിൽ വനിതകളുടെ ‘ദുർഗ ഫൈറ്റർ ഫോഴ്‌സ്’