സുക്‌മ: നക്‌സൽ ബാധിത പ്രദേശമായ ഛത്തീസ്‌ഗഡിലെ സുക്‌മയിൽ ആക്രമണത്തെ നേരിടാൻ വനിതകളുടെ ‘ദുർഗ ഫൈറ്റർ’ സേന രൂപീകരിച്ചു. 32 വനിതകളാണ് ഫോഴ്‌സിന്റെ ഭാഗമായി പരിശീലനം നേടിയത്.
പുതിയ റിക്രൂട്ട്മെന്റുകൾക്ക് ഒരു മാസത്തേക്ക് പരിശീലനം നൽകുമെന്ന് സുക്‌മ പോലീസ് സൂപ്രണ്ട് സുനിൽ ശർമ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
‘രക്ഷാ ബന്ധൻ ദിനത്തിൽ, ചത്തീസ്ഗഡ് വനിതാ കമാൻഡോകൾ ഉദ്യോഗസ്‌ഥരെ കാണുകയും ജില്ലാ റിസർവ് ഫോഴ്സ് (ഡിആർജി) ടീം രൂപീകരിക്കുകയും ചെയ്‌തു. 32 വനിതാ കമാൻഡോകളുള്ള സേന ‘ദുർഗ ഫൈറ്റർ ഫോഴ്‌സ്’ എന്നറിയപ്പെടും. അവർക്ക് ഒരു മാസത്തേക്ക് പരിശീലനം നൽകും; ജില്ലാ പോലീസ് സൂപ്രണ്ട് വ്യക്‌തമാക്കി.
കൂടാതെ ലിംഗസമത്വം പ്രോൽസാഹിപ്പിക്കുക എന്നതാണ് വനിതാ സേനയുടെ രൂപീകരണത്തിന് പിന്നിലെ ആശയമെന്ന് അദ്ദേഹം പറഞ്ഞു. പുരുഷൻമാർക്ക് തുല്യരാണ് സ്‍ത്രീകൾ എന്നും എസ്‌പി കൂട്ടിച്ചേർത്തു.
അതേസമയം സുക്‌മയെ നക്‌സൽ വിമുക്‌ത മേഖലയാക്കി മാറ്റുമെന്ന് സേനാ ക്യാപ്റ്റൻ ആശ സെൻ പറഞ്ഞു. ‘സുക്‌മയെ നക്‌സൽ വിമുക്‌ത മേഖലയാക്കി മാറ്റുമെന്ന് നാമെല്ലാവരും പ്രതിജ്‌ഞ എടുത്തിട്ടുണ്ട്. രക്ഷാബന്ധനിൽ സഹോദരങ്ങൾ പരസ്‌പരം സംരക്ഷിക്കുമെന്ന് വാഗ്‌ദാനം ചെയ്‌തതുപോലെ, നക്‌സലൈറ്റുകളിൽ നിന്ന് ഈ മേഖലയിലെ ജനങ്ങളെ നമ്മൾ സംരക്ഷിക്കും’, ക്യാപ്റ്റൻ ആശ സെൻ വ്യക്‌തമാക്കി.
Most Read: ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം നാളെ പുറപ്പെടും