ടോക്യോ: ഒളിമ്പിക്‌സിലെ വെങ്കല മെഡല്‍ കോവിഡ് പോരാളികള്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് ഇന്ത്യന്‍ ഹോക്കി ടീം നായകന്‍ മന്‍പ്രീത് സിംഗ്. കോവിഡിനെതിരായ പോരാട്ടത്തിലെ മുന്‍നിര പോരാളികള്‍ക്കും തങ്ങള്‍ക്ക് കോവിഡ് ബാധ ഏൽക്കാതിരിക്കാൻ പോരാടിയവര്‍ക്കും ഈ മെഡല്‍ സമര്‍പ്പിക്കുന്നുവെന്ന് ഇന്ത്യന്‍ ഹോക്കി ടീം നായകന്‍ പറഞ്ഞതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു.
കരുത്തരായ ജർമനിയെ നാലിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്താണ് ഇന്ത്യൻ സംഘം ഒളിമ്പിക്‌സ് ഹോക്കിയിൽ വെങ്കല മെഡൽ സ്വന്തമാക്കിയത്. നാല് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് ശേഷമാണ് ഹോക്കിയിൽ ഇന്ത്യക്ക് വീണ്ടുമൊരു മെഡൽ ലഭിക്കുന്നത്. അതേസമയം ടോക്യോ ഒളിമ്പിക്‌സിലെ ഇന്ത്യയുടെ മൂന്നാമത്തെ മെഡൽ നേട്ടം കൂടിയാണിത്.
ആവേശകരമായ മൽസരത്തിന്റെ ആദ്യ ഘട്ടത്തിൽ പിന്നിലായിരുന്ന ഇന്ത്യ ശക്‌തമായ തിരിച്ചുവരവാണ് പിന്നീട് നടത്തിയത്. ഇന്ത്യയ്‌ക്ക് വേണ്ടി സിമ്രാന്‍ജീത് സിംഗ് ഇരട്ട ഗോളുകള്‍ നേടി. രൂപീന്ദര്‍പാല്‍ സിംഗ്, ഹര്‍ദിക് സിംഗ്, ഹര്‍മന്‍പ്രീത് സിംഗ് എന്നിവരാണ് മറ്റു ഗോളുകൾ നേടിയത്. ടിമര്‍ ഓറസ്, ബെനെഡിക്റ്റ് ഫര്‍ക്ക്, നിക്ളാസ് വെലെന്‍, ലൂക്കാസ് വിന്‍ഡ്‌ഫെഡര്‍ എന്നിവരാണ് ജർമനിക്കായി ഗോൾ നേടിയത്.
ഗോളിയായ പി ആര്‍ ശ്രീജേഷ് എന്ന മലയാളി താരത്തിന്റെ പ്രകടനം ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായിരുന്നു. എറണാകുളം കിഴക്കമ്പലം സ്വദേശിയായ ഈ മുപ്പത്തി മൂന്നുകാരൻ ജർമൻ താരങ്ങളുടെ മിന്നൽ ഷോട്ടുകളെ തടുത്തിട്ട്, ഇന്ത്യൻ ഹോക്കിക്ക് പുതിയൊരു ദിശാബോധം തന്നെയാണ് നൽകിയിരിക്കുന്നത്.
Most Read: അഭിമാനമായി ശ്രീജേഷ്; ഒളിമ്പിക്‌സ് മെഡൽ നേടുന്ന രണ്ടാമത്തെ മലയാളി