ന്യൂഡെൽഹി: മാനനഷ്‌ടക്കേസിൽ രാഹുൽ ഗാന്ധിക്ക് തിരിച്ചടി. ലോക്‌സഭാ അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കപ്പെടാൻ കാരണമായ വിധിക്കെതിരെ രാഹുൽ ഗാന്ധി നൽകിയ അപ്പീൽ സൂറത്ത് കോടതി തള്ളി. വിശദമായ വാദം കേട്ടതിന് ശേഷമാണ് രാഹുലിന്റെ ഹരജി സൂറത്ത് സെഷൻസ് കോടതി തള്ളിയത്. ജഡ്‌ജി ആർഎസ് മൊഗേരയാണ് വിശദമായ വാദം കേട്ട ശേഷം ഹരജി തളളിയത്.
കുറ്റക്കാരനാണെന്ന മജിസ്ട്രേറ്റ് കോടതിയുടെ വിധി സ്‌റ്റേ ചെയ്യണമെന്ന ആവശ്യമാണ് രാഹുൽ കോടതിയിൽ ആവശ്യപ്പെട്ടത്. അപ്പീൽ കോടതി തള്ളിയ സാഹചര്യത്തിൽ, രാഹുലിന്റെ അയോഗ്യത തുടരും. അതേസമയം, സ്‌റ്റേ നേടുന്നതിനായി രാഹുൽ ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കുമെന്നാണ് വിവരം. മൂന്ന് ദിവസത്തിനുള്ളിൽ സ്‌റ്റേ സമ്പാദിക്കുക എന്നത് രാഹുലിനെ സംബന്ധിച്ച് ഏറെ നിർണായകമാണ്.
ഗുജറാത്ത് ഹൈക്കോടതിയിൽ നിന്ന് രാഹുലിന് അനുകൂലമായ വിധി നേടാൻ സാധിച്ചില്ലെങ്കിൽ വയനാട് ഉപതിരഞ്ഞെടുപ്പിലേക്ക് നീങ്ങും. ശിക്ഷയ്‌ക്ക് ഇളവ് ലഭിച്ചില്ലെങ്കിൽ രാഹുലിന് തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ കഴിയാത്ത സാഹചര്യവും ഉണ്ടാകുമെന്നതാണ് നിലവിലെ അവസ്‌ഥ. അതേസമയം, വയനാട് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിനെ കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.
തുടർനടപടികൾ നിരീക്ഷിക്കുമെന്നും സമയം ഉണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. മാനനഷ്‌ടക്കേസിൽ രാഹുൽ ഗാന്ധിയുടെ അപ്പീൽ സൂറത്ത് സെഷൻസ് കോടതി തള്ളിയെങ്കിലും മേൽക്കോടതിയെ സമീപിക്കാൻ സാധ്യത ഉള്ളതിനാൽ ഉടൻ നടപടി സ്വീകരിക്കേണ്ടെന്ന നിലപാടിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ.
Most Read: നിയമസഭാ സംഘർഷം; പ്രതിപക്ഷ നേതാവിന്റെ പേഴ്‌സണൽ സ്‌റ്റാഫുകൾക്ക് മെമ്മോ