കൊച്ചി: ഭൂമി തരം മാറ്റാൻ അപേക്ഷ നൽകി സർക്കാർ ഓഫിസുകൾ കയറിയിറങ്ങി മടുത്ത് ആത്‍മഹത്യ ചെയ്‌ത മൽസ്യ തൊഴിലാളി സജീവന്റെ കുടുംബത്തിന് വൈകിയാണെങ്കിലും നീതി കിട്ടി. സജീവന്റെ ഭൂമി റവന്യൂ വകുപ്പ് തരംമാറ്റി നല്‍കി. എറണാകുളം ജില്ലാ കളക്‌ടർ ജാഫര്‍ മാലിക് സജീവന്റെ വീട്ടിലെത്തി രേഖകള്‍ കൈമാറി.
സജീവന്റെ കുടുംബത്തിന് സംഭവിച്ച നഷ്‌ടത്തില്‍ ദുഃഖമുണ്ടെന്ന് കളക്‌ടർ പ്രതികരിച്ചു. സജീവന്റെ വീട്ടില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം അല്‍പസമയം ചിലവഴിച്ചാണ് കളക്‌ടർ മടങ്ങിയത്. തങ്ങളുടെ പിതാവിന്റെ മരണത്തിന് കാരണക്കാരായ ഉദ്യോഗസ്‌ഥര്‍ക്ക് എതിരെ കര്‍ശന നടപടിയുണ്ടാകുന്നത് വരെ പോരാട്ടം തുടരുമെന്ന് സജീവന്റെ മകന്‍ പറഞ്ഞു.
സജീവന്‍ ആത്‍മഹത്യ ചെയ്‌ത സംഭവത്തില്‍ ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണർ, റവന്യൂ ഉദ്യോഗസ്‌ഥര്‍ എന്നിവരില്‍ നിന്ന് തെളിവെടുത്തിരുന്നു. ഉദ്യോഗസ്‌ഥരെ ഫോര്‍ട്ട് കൊച്ചി ആര്‍ഡിഒ ഓഫിസിൽ വിളിച്ചു വരുത്തിയാണ് തെളിവെടുപ്പ് നടത്തിയത്. ഫോര്‍ട്ട് കൊച്ചി ആര്‍ഡിഒ, പറവൂര്‍ താലൂക്ക് ഓഫിസർ, മൂത്തകുന്നം വില്ലേജ് ഓഫിസര്‍ തുടങ്ങിയവര്‍ ഉൾപ്പടെ ബന്ധപ്പെട്ട ഉദ്യോഗസ്‌ഥരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. അന്വേഷണത്തിന്റെ ഭാഗമായി കമ്മീഷണർ സജീവന്റെ കുടുംബാംഗങ്ങളുടെയും ഭാഗം കേട്ടു.
ഉദ്യോഗസ്‌ഥര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് സജീവന്റെ കുടുംബം റവന്യൂ മന്ത്രിക്കും പരാതി നല്‍കിയിരുന്നു. ഭൂമി തരം മാറ്റലിന് സമര്‍പ്പിച്ചിരുന്ന അപേക്ഷയില്‍ റവന്യൂ ഉദ്യോഗസ്‌ഥരുടെ ഭാഗത്തു നിന്നു വീഴ്‌ച ഉണ്ടായിട്ടുണ്ടെങ്കില്‍ കാരണക്കാര്‍ക്ക് എതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് റവന്യൂ മന്ത്രി സജീവന്റെ കുടുംബത്തിന് ഉറപ്പുനല്‍കി. കേരളത്തില്‍ ഇങ്ങനെയൊരു കാര്യം ഉണ്ടാകാന്‍ പാടില്ലാത്തതാണെന്നും മന്ത്രി പറഞ്ഞിരുന്നു.
Most Read: കെ- റെയിൽ; പാരിസ്‌ഥിതിക അനുമതി ആവശ്യമില്ലെന്ന് കേന്ദ്രം