എറണാകുളം: ഭൂമി തരംമാറ്റി കിട്ടാത്തതിനെ തുടര്‍ന്ന് പറവൂരില്‍ മൽസ്യത്തൊഴിലാളി സജീവൻ ആത്‌മഹത്യ ചെയ്‌ത സംഭവത്തില്‍ റവന്യൂ ഉദ്യോഗസ്‌ഥര്‍ക്ക് സസ്‌പെന്‍ഷന്‍. ഫോര്‍ട്ട് കൊച്ചി റവന്യൂ ഡിവിഷണല്‍ ഓഫിസിലെ ആറ് ഉദ്യോഗസ്‌ഥർക്ക് എതിരെയാണ് നടപടി.
ജൂനിയർ സൂപ്രണ്ട് ഡെൽമ സിജെ, സീനിയർ ക്ളർക്ക് അഭിലാഷ് ഒബി, സെക്ഷൻ ക്ളർക്ക് മുഹമ്മദ് അസ്‍ലം, സീനിയർ ഗ്രേഡ് ടൈപ്പിസ്‌റ്റ് നിഷ പിസി, എൽഡി ടൈപ്പിസ്‌റ്റ് ഷമീം പികെ എന്നിവർക്കെതിരെയാണ് നടപടി. സംഭവത്തിൽ റവന്യൂ ഉദ്യോഗസ്‌ഥര്‍ക്ക് വീഴ്‌ച ഉണ്ടായെന്ന ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണ് സസ്‌പെൻഷൻ നടപടി കൈക്കൊണ്ടത്.
ഈ മാസം മൂന്നിനായിരുന്നു പറവൂര്‍ സ്വദേശി സജീവന്‍ ഭൂമി തരംമാറ്റി കിട്ടാത്തതിനെ തുടര്‍ന്ന് ആത്‌മഹത്യ ചെയ്‌തത്. സംഭവത്തില്‍ ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ ജെറോമിക് ജോര്‍ജിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ ആണ് ഉദ്യോഗസ്‌ഥർക്ക് എതിരെ നടപടി എടുത്തത്.
സജീവന്റെ അപേക്ഷ തപാല്‍ സെക്ഷനില്‍നിന്ന് സ്‌കാന്‍ ചെയ്‌ത് നല്‍കാന്‍ കാലതാമസം ഉണ്ടായി. സ്‌കാന്‍ ചെയ്‌ത് സെക്ഷനില്‍ ലഭിച്ച അപേക്ഷ ദിവസങ്ങളോളം നടപടിയെടുക്കാതെ സൂക്ഷിച്ചു. ജൂനിയര്‍ സൂപ്രണ്ട് അംഗീകരിച്ചു നല്‍കിയ അപേക്ഷയുടെ കാര്യം സീനിയര്‍ ക്ളര്‍ക്ക് അപേക്ഷകനെ അറിയിച്ചില്ല. കീഴുദ്യോഗസ്‌ഥന്‍ ഫയല്‍ പൂഴ്‌ത്തി വച്ചത് കണ്ടെത്തുകയോ നടപടി എടുക്കുകയോ ചെയ്‌തില്ല തുടങ്ങിയ വീഴ്‌ചകളാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
Most Read: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം; സുരക്ഷാ വീഴ്‌ച തുടരുന്നു, 17കാരി ചാടിപ്പോയി