വയനാട്: ജില്ലയിലെ കൽപ്പറ്റയിലുള്ള ദേശാഭിമാനി ഓഫിസ് ആക്രമിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. കെഎസ്‌യു സംസ്‌ഥാന പ്രസിഡണ്ട് കെഎം അഭിജിത്ത്, വൈസ് പ്രസിഡണ്ട് ജഷീർ പള്ളിവായൽ എന്നിവരടക്കം കണ്ടാലറിയാവുന്ന 50തോളം പേർക്കെതിരെയാണ് കൽപ്പറ്റ പോലീസ് കേസെടുത്തിരിക്കുന്നത്.
രാഹുൽ ഗാന്ധിയുടെ എംപി ഓഫീസ് ആക്രമണത്തിനെതിരായ കോൺഗ്രസ് പ്രതിഷേധ റാലിക്ക് പിന്നാലെയാണ് ആക്രമണം ഉണ്ടായത്. ഓഫീസിന് നേരെ കല്ലെറിഞ്ഞ ശേഷം മുദ്രാവാക്യം വിളികളോടെ ഓഫീസിലേക്ക് ഇരച്ചുകയറാനും ശ്രമിച്ചു. ഇന്നലെ വൈകുന്നേരം 4.45ഓടെയാണ് ആക്രമണം ഉണ്ടായത്.
കല്ലും വടികളുമായെത്തിയ പ്രവർത്തകർ ജില്ലാ ബ്യൂറോ ഓഫീസിന് സമീപമെത്തി മുദ്രാവാക്യം മുഴക്കി കല്ലെറിഞ്ഞു. കെഎസ്‌യു സംസ്‌ഥാന പ്രസിഡണ്ട് കെഎം അഭിജിത്ത്, കൽപ്പറ്റ ബ്ളോക്ക് പഞ്ചായത്ത് മെമ്പർ ജഷീർ പള്ളിവയൽ എന്നിവരുടെ നേതൃത്വത്തിലാണ് കൽപ്പറ്റയിൽ പ്രകടനം നടന്നത്.
റാലിക്കിടെ ഒരു സംഘം പ്രവർത്തകർ വഴിതിരിഞ്ഞ് കൽപ്പറ്റ പള്ളിത്താഴെ റോഡിലുള്ള ദേശാഭിമാനി ഓഫീസിലേക്ക് എത്തി കല്ലെറിയുകയായിരുന്നു. സംഭവത്തിൽ പത്രപ്രവർത്തക യൂണിയൻ പ്രതിഷേധിച്ചു. അതിനിടെ, സംഭവത്തിൽ പ്രതിഷേധിച്ചു സിപിഎം ഇന്ന് ഉച്ചതിരിഞ്ഞു കൽപ്പറ്റയിൽ പ്രകടനം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.
Most Read: അച്ചടക്ക ലംഘനം; ഷമ്മി തിലകനെ അമ്മയിൽ നിന്നും പുറത്താക്കി