ന്യൂ ഡെല്‍ഹി: ജമ്മു കശ്‍മീർ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്‌തിയുടെ തടങ്കല്‍ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിനെ ചോദ്യം ചെയ്‌ത് സുപ്രീം കോടതി. ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. ഒരു പൊതു ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാരിനും ജമ്മു കശ്‍മീർ സര്‍ക്കാരിനും ഒരു വര്‍ഷത്തിലധികം ആളുകളെ വീട്ടുതടങ്കലില്‍ വെക്കാന്‍ സാധിക്കുമോ എന്നും സുപ്രീം കോടതി ചോദിച്ചു.
ഒരു വ്യക്തിയെ തടവിലിടാന്‍ കഴിയുന്ന പരമാവധി കാലയളവ് എത്രയാണെന്നും മുഫ്‌തിയെ എത്രകാലം തടവില്‍ വെക്കാനാണ് സര്‍ക്കാറിന്റെ ഉദ്ദേശമെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് കോടതി ചോദിച്ചു. ഈ രണ്ടു ചോദ്യങ്ങള്‍ക്കും വ്യക്തമായ ഉത്തരം കോടതിയെ ബോധിപ്പിക്കണമെന്നും വ്യക്തമാക്കി. മെഹബൂബ മുഫ്‌തിയുടെ മകള്‍ ഇല്‍ത്തിജ മുഫ്‌തിയുടെ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
2019 ആഗസ്റ്റ് 5 മുതല്‍ മെഹബൂബ മുഫ്‌തി വീട്ടു തടങ്കലിലാണ്. 2020 ഫെബ്രുവരിയില്‍ തടവ് അവസാനിക്കാനിരിക്കെ മുഫ്‌തിക്കെതിരെ പൊതു സുരക്ഷാ നിയമം ചുമത്തുകയായിരുന്നു. കേസില്‍ വിശദമായ വാദം കേള്‍ക്കുന്നതിനായി ഒക്ടോബര്‍ 15ലേക്ക് മാറ്റിവെച്ചിട്ടുണ്ട്. അടുത്ത ദിവസം കോടതിയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ അധികൃതര്‍ തയ്യാറായിരിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
Read also: ഇന്ത്യയിലെ പ്രവര്‍ത്തനം നിര്‍ത്തുന്നു; ആംനസ്റ്റി ഇന്റര്‍നാഷണല്‍