കൊച്ചി: മലയാള സിനിമയിലെ ഹാസ്യത്തിന് വേറിട്ട ശൈലി സമ്മാനിച്ച ഒരു ജനതയെ 4 ദശാബ്‌ദങ്ങളോളം ചിരിപ്പിച്ച പ്രമുഖ സംവിധായകൻ സിദ്ദിഖ് (68) ചൊവാഴ്‌ച രാത്രി 9 മണിയോടെ അന്തരിച്ചു. ഇനിവരുന്ന തലമുറകൾക്കും ചിരിക്കാൻ വകയുള്ള സിനിമകളിലൂടെ തന്റെ ജീവിതം ധന്യമാക്കിയാണ് മടക്കം.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിൽസയിൽ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. കരൾ രോഗബാധയെ തുടർന്ന് ഒരു മാസത്തോളമായി എറണാകുളം അമൃത ആശുപത്രിയിലായിരുന്നു. ചികിൽസക്കിടെ പെട്ടെന്നുണ്ടായ ഹൃദയാഘാതമാണ് മരണത്തിലേക്ക് നയിച്ചത്.
ബുധനാഴ്‌ച രാവിലെ 9 മുതൽ 11.30 വരെ കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിലും തുടർന്ന് കാക്കനാട് പള്ളിക്കരയിലുള്ള സ്വവസതിയിലും പൊതുദർശനം. വൈകിട്ട് ആറിന് എറണാകുളം സെൻട്രൽ ജുമാ മസ്‌ജിദിൽ ഔദ്യോഗിക ബഹുമതികളോടെ കബറടക്കം.
1986ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്‌ത ‘പപ്പൻ പ്രിയപ്പെട്ട പപ്പൻ’ എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തുക്കളായാണ് സിദ്ദിഖും ലാലും അരങ്ങേറ്റം കുറിച്ചത്. 1989ല്‍ റാംജി റാവു സ്‌പീക്കിങ് എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് എത്തിയ സിദ്ദിഖ് തിരക്കഥാകൃത്ത്, നടന്‍, നിര്‍മാതാവ് എന്നീ നിലകളിലും സജീവമായിരുന്നു. പിന്നീട്, ലാലിനൊപ്പവും അല്ലാതെയും അദ്ദേഹം ചെയ്‌ത ചിത്രങ്ങളിൽ മിക്കതും മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പർഹിറ്റുകളാണ്.
1956ല്‍ എറണാകുളം കലൂര്‍ ചര്‍ച്ച് റോഡില്‍ സൈനബാസില്‍ ഇസ്‌മായിൽ റാവുത്തരുടെയും സൈനബയുടെയും മകനായാണ് സിദ്ദിഖിന്റെ ജനനം. കലൂര്‍ ഗവ. ഹൈസ്‌കൂള്‍, കളമശേരി സെന്റ് പോള്‍സ് കോളജ്, മഹാരാജാസ് കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഭാര്യ: സജിത. മക്കള്‍: സൗമ്യ, സാറ, സുകൂണ്‍ എന്നിവരാണ്.
MOST READ | രാജ്യത്ത് ലാപ്ടോപ്പ്, കമ്പ്യൂട്ടർ ഇറക്കുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്രം