കൊച്ചി: മലയാളത്തിന്റെ ചിരിയുടെ ഗോഡ് ഫാദർ സിദ്ദിഖിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി ജൻമനാടും സിനിമാ ലോകവും. സിദ്ദിഖിന്റെ മൃതദേഹം എറണാകുളം സെൻട്രൽ ജുമാ മസ്‌ജിദ് ഖബർസ്‌ഥാനിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. കാക്കനാട് പള്ളിക്കരയിലെ സ്വവസതിയിൽ നിന്ന് വിലാപയാത്രയായാണ് മൃതദേഹം പള്ളിയിലെത്തിച്ചത്.
അന്തരിച്ച സംവിധായകൻ സിദ്ദിഖിനെ അവസാനമായി ഒരുനോക്ക് കാണാൻ കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിലേക്ക് രാവിലെ മുതൽ സഹപ്രവർത്തകരും നാട്ടുകാരും ഉൾപ്പടെ നൂറുകണക്കിന് ആളുകളാണ് എത്തിയത്. ഉറ്റസുഹൃത്തായ ലാൽ, മമ്മൂട്ടി, ജയറാം, സംവിധായകൻ ഫാസിൽ, കമൽ, ഫഹദ് ഫാസിൽ, സായികുമാർ തുടങ്ങി നിരവധിപേർ സുഹൃത്തിന് അന്ത്യാഞ്‌ജലി അർപ്പിക്കാനെത്തി.
തുടർച്ചയായ സൂപ്പർ മെഗാ ഹിറ്റുകൾ സിദ്ദിഖിന്റെ കൈയിൽ എപ്പോഴും ഭദ്രമായിരുന്നു. നർമത്തിന്റെ പുത്തൻ ഭാവതലങ്ങൾ മലയാളിക്ക് പരിചയപ്പെടുത്തിയ ചിരിയുടെ ഗോഡ്‌ഫാദറാണ് വിട പറഞ്ഞത്. ചൊവ്വാഴ്‌ച രാത്രി ഒമ്പത് മണിയോടെയാണ് സിദ്ദിഖ്, കൊച്ചി അമൃത ആശുപത്രിയിൽ ചികിൽസയിലിരിക്കെ മരിച്ചത്. കരൾ രോഗ ബാധിതനായി രണ്ടുമാസത്തോളം ആശുപത്രിയിൽ ചികിൽസയിലായിരുന്നു. പെട്ടെന്നുണ്ടായ ഹൃദയാഘാതമാണ് മരണത്തിന് കാരണമായത്.
Most Read| ‘പിതാവിന്റെ ഓർമകൾക്കൊപ്പം രാഷ്‌ട്രീയവും ചർച്ചയാവും’; ചാണ്ടി ഉമ്മൻ കളത്തിലേക്ക്