ന്യൂഡെൽഹി: രാജ്യത്ത് ലാപ്ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, കമ്പ്യൂട്ടറുകൾ എന്നിവയുടെ ഇറക്കുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റേതാണ് ഉത്തരവ്. ഇത് സംബന്ധിച്ച് ഇന്നാണ് ഉത്തരവിറക്കിയതെന്നാണ് റിപ്പോർട്. നിയന്ത്രണം അടിയന്തിര പ്രാധാന്യത്തോടെ നടപ്പിലാക്കി കൊണ്ടാണ് സർക്കാർ ഉത്തരവിറക്കിയത്. ‘മേക്ക് ഇൻ ഇന്ത്യ പദ്ധതി’ പ്രോൽസാഹിപ്പിക്കാനാണ് തീരുമാനമെന്നാണ് സൂചന.
HSN8741ന് കീഴിൽ വരുന്ന ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, ഓൾ ഇൻ വൺ പേഴ്‌സണൽ കമ്പ്യൂട്ടറുകൾ, അൾട്രാ സ്‌മോൾ ഫോം ഫാക്‌ടർ കമ്പ്യൂട്ടറുകൾ, സെർവറുകൾ എന്നിവയുടെ ഇറക്കുമതിയും നിയന്ത്രിച്ചിട്ടുണ്ട്. സാധുതയുള്ള ലൈസൻസിന്റെ അടിസ്‌ഥാനത്തിൽ മാത്രമേ ഇനിമുതൽ ഇറക്കുമതി അനുവദിക്കുകയുള്ളൂ. ഈ രംഗത്തെ പ്രാദേശിക ഉൽപ്പാദനം പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നിരോധനമെന്നാണ് നിഗമനം.
ഡെൽ, എയ്‌സർ, സാംസങ്, എൽജി, പാനസോണിക്, ആപ്പിൾ, ലെനോവ, എച്ച്പി തുടങ്ങിയ കമ്പനികളാണ് പ്രധാനമായി ഇന്ത്യയിൽ ലാപ്ടോപ്പ് ഉൾപ്പടെയുള്ള ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങൾ വിൽക്കുന്നത്. ഇവയുടെ യന്ത്രഭാഗങ്ങൾ ഭൂരിപക്ഷവും ചൈന പോലുള്ള രാജ്യങ്ങളിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഓൺലൈൻ പോർട്ടൽ കൊറിയർ വഴിയും പോസ്‌റ്റ് വഴിയും ലാപ്ടോപ്പോ ടാബ്‌ലെറ്റോ പേഴ്‌സണൽ കമ്പ്യൂട്ടറോ ഇറക്കുമതി ചെയ്യാൻ അനുവദിക്കും.
Most Read| ശാസ്‌ത്രത്തെ പ്രോൽസാഹിപ്പിക്കൽ വിശ്വാസത്തെ തള്ളിപ്പറയലല്ല; ശാസ്‌ത്രം സത്യമെന്ന് ഷംസീർ