മുംബൈ: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം മൂലം അടച്ചിട്ട ആരാധനാലയങ്ങൾ തുറക്കുന്ന കാര്യത്തിൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും ഗവർണർ ഭഗത് സിങ് കോഷ്യാരിയും തമ്മിൽ വാക്പോര് രൂക്ഷമാകുന്നു. ആരാധനാലയങ്ങൾ തുറക്കുന്നത് സംബന്ധിച്ചുള്ള ഗവർണറുടെ കത്തിന് രൂക്ഷമായ ഭാഷയിലാണ് ഉദ്ധവ് താക്കറെ പ്രതികരിച്ചത്. തന്റെ ഹിന്ദുത്വത്തിന് താങ്കളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ഉദ്ധവ് താക്കറെ തിരിച്ചടിച്ചു.
“ നിങ്ങൾ ഹിന്ദുത്വയുടെ ഉറച്ച ദാസനായിരുന്നു. രാമനോടുള്ള ഭക്‌തി നിങ്ങൾ പരസ്യമായി പ്രകടിപ്പിച്ചിരുന്നു. വിത്തൽ രുക്മണി ക്ഷേത്രം, ഏകാദശി നാളിൽ നിങ്ങൾ സന്ദർശിച്ചിരുന്നു. ആരാധനാലയങ്ങൾ തുറക്കുന്നത് വീണ്ടും നീട്ടിവെക്കുന്നതിന് എന്തെങ്കിലും ദിവ്യ മുന്നറിയിപ്പ് നിങ്ങൾക്ക് ലഭിക്കുന്നുണ്ടോ? അല്ലെങ്കിൽ നിങ്ങൾ പെട്ടെന്ന് മതേതരനായി മാറിയോ?,” എന്നിങ്ങനെയായിരുന്നു കോഷ്യാരി കത്തിൽ ചോദിച്ചത്.
ബാറുകളും റസ്‌റ്റോറന്റുകളും വീണ്ടും തുറക്കാൻ അനുമതി നൽകിയ മഹാരാഷ്‌ട്ര സർക്കാർ ആരാധനലായങ്ങൾ തുറക്കാൻ അനുവദിക്കാത്തത് വിരോധാഭാസമാണെന്നും കോഷ്യാരി വിമർശിച്ചിരുന്നു.
Also Read: അന്ന് നിർഭയക്ക് വേണ്ടി, ഇന്ന് ഹത്രസിലെ മകൾക്കായ്; നീതിയിലേക്കുള്ള വഴിയിൽ വീണ്ടും സീമ
എന്നാൽ ഇതിന് ശക്‌തമായ ഭാഷയിൽ തന്നെ ഉദ്ധവ് താക്കറെ മറുപടി നൽകി. “എന്റെ ഹിന്ദുത്വത്തിന് എനിക്ക് നിങ്ങളിൽ നിന്ന് ഒരു സർട്ടിഫിക്കറ്റ് ആവശ്യമില്ല. എന്റെ ഹിന്ദുത്വ ആശയം ഒരിക്കലും മുംബൈയെ പാക് അധീന കശ്‌മീർ എന്നുവിളിക്കുന്ന വ്യക്‌തിയെ സ്വാഗതം ചെയ്യുന്നതല്ല. ആരാധനാലയങ്ങൾ തുറക്കുന്നത് ഹിന്ദുത്വവും അവ തുറക്കാതിരിക്കുന്നത് മതേതരത്വവും ആണെന്നാണോ നിങ്ങൾ അർത്ഥമാക്കുന്നത്? മതേതരത്വം എന്ന അടിത്തറയിൽ നിന്നാണ് നിങ്ങൾ ഗവർണറായി സത്യപ്രതിജ്‌ഞ ചെയ്‌തത്. അതിൽ നിങ്ങൾ വിശ്വസിക്കുന്നില്ലേ?- ഉദ്ധവ് ചോദിച്ചു.
മഹാരാഷ്‌ട്രയിൽ കോൺഗ്രസ്, എൻസിപി പാർട്ടികളുമായി സഖ്യമുണ്ടാക്കി സർക്കാർ രൂപീകരിച്ചതിനു ശേഷം ശിവസേനയുടെ തീവ്ര ഹിന്ദുത്വ നിലപാടിൽ മാറ്റം വന്നിട്ടുണ്ടെന്ന് നേരത്തെ വിലയിരുത്തൽ ഉണ്ടായിരുന്നു. ശിവസേന മതേതരത്വത്തിലേക്ക് ചുവടുമാറ്റിയോ എന്ന് പല കോണുകളിൽ നിന്നും ചോദ്യം ഉയർന്നപ്പോഴും ഹിന്ദുത്വ ആശയം കൈവെടിയില്ലെന്നും എന്നാൽ അത് മനുഷ്യ നൻമക്കു വേണ്ടിയേ ഉപയോഗിക്കൂവെന്നും ശിവസേന പറഞ്ഞിരുന്നു.
Also Read: പ്രശാന്ത് ഭൂഷനെതിരായ കേസ് അടുത്ത മാസം പരിഗണിക്കാനായി മാറ്റി