കണ്ണൂർ: കോടതി വളപ്പിൽ നിന്ന് പോലീസിനെ കബളിപ്പിച്ച് മയക്കുമരുന്ന് കേസ് പ്രതി ഓടിരക്ഷപ്പട്ടു. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് കാസർഗോഡ് കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴാണ് സംഭവം. ആലമ്പാടി സ്വദേശി അമീർ അലി(23) ആണ് പോലീസുകാരെ ബലം പ്രയോഗിച്ച് തള്ളിമാറ്റി ഓടിരക്ഷപ്പെട്ടത്. ഇന്ന് രാവിലെയാണ് സംഭവം.
മെയ് 21ന് ബദിയടുക്കയിൽ വെച്ച് കാറിൽ കടത്തുകയായിരുന്ന 8 ഗ്രാം എംഡിഎംഎയുമായാണ് അമീർ അലി പിടിയിലായത്. ഈ വാഹനത്തിൽ നിന്ന് രണ്ട് കൈത്തോക്കുകളും ബദിയടുക്ക പോലീസ് പിടികൂടിയിരുന്നു. തുടർന്ന് കേസിൽ റിമാൻഡിലായ കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുകയായിരുന്ന പ്രതിയെ ഇന്ന് രാവിലെയാണ് കാസർഗോഡ് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് കൊണ്ടുപോയത്.
കണ്ണൂർ എആർ ക്യാംപിലെ മൂന്ന് പോലീസ് ഉദ്യോഗസ്‌ഥർ സുരക്ഷക്ക് ഉണ്ടായിരുന്നു. കാസർഗോഡ് എത്തിയപ്പോൾ പോലീസിനെ തള്ളിമാറ്റുകയും വിലങ്ങോടെ ഓടിരക്ഷപ്പെടുകയുമായിരുന്നു. പ്രതിക്കായി കാസർഗോഡ് ടൗൺ, വിദ്യാനഗർ, ബദിയടുക്ക സ്‌റ്റേഷനുകളിലെ പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. സുരക്ഷാ വീഴ്‌ച സംബന്ധിച്ച് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടും പരിശോധന ആരംഭിച്ചിട്ടുണ്ട്.
Most Read: വിസ്‌മയ കേസ് വിധി സ്വാഗതാർഹം; സർക്കാർ ഉദ്യോഗസ്‌ഥർക്ക് പാഠമാകട്ടെയെന്ന് ഗതാഗത മന്ത്രി