മുംബൈ: ആഡംബര കപ്പലിലെ ലഹരി പാർട്ടിക്കിടെ അറസ്‌റ്റിലായത് 11 പേരാണെന്നും ഇവരിൽ മൂന്നുപേരെ എൻസിബി (നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ) വെറുതെ വിടുകയായിരുന്നു എന്നും മഹാരാഷ്‍ട്ര മന്ത്രി നവാബ് മാലിക്. ഇതുസംബന്ധിച്ച് ചില വീഡിയോകളും മന്ത്രി പുറത്തുവിട്ടു.
ആദ്യം പിടികൂടിയ 11 പേരിൽ മൂന്നുപേരെ ബിജെപി നേതാക്കളുമായി സംസാരിച്ചതിന് ശേഷം എൻസിബി മോചിപ്പിക്കുകയായിരുന്നു എന്ന് മന്ത്രി ആരോപിച്ചു.
ആഡംബര കപ്പലായ ക്രൂയിസിലെ റെയ്ഡിന് ശേഷം, എൻസിബി 8-10 പേരെ തടഞ്ഞു വെച്ചതായാണ് വാർത്തകൾ പുറത്തുവന്നത്. എന്നാൽ വാസ്‌തവത്തിൽ 11 പേരെയാണ് ആദ്യം തടഞ്ഞുവെച്ചത്. പിന്നീട് ഋഷഭ് സച്ച്‌ദേവ, പ്രതീക് ഗബ, അമീർ ഫർണിച്ചർവാല എന്നിവരെ വിട്ടയച്ചു; നവാബ് മാലിക് വ്യക്‌തമാക്കി. കോടതി വിചാരണക്കിടെ ഇവരുടെ പേരുകൾ ഉയർന്നിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഋഷഭ് സച്ച്‌ദേവ, പ്രതീക് ഗബ, അമീർ ഫർണിച്ചർവാല എന്നിവർ എൻസിബി ഓഫിസിൽനിന്ന് പുറത്തുപോകുന്ന വീഡിയോകളാണ് പുറവിട്ടതെന്നും മന്ത്രി പറഞ്ഞു.
ആരുടെ നിർദ്ദേശപ്രകാരമാണ് ഇവർ മൂന്നുപേരെ വിട്ടയച്ചതെന്ന് എൻസിബി വ്യക്‌തമാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. എൻസിബി ഉദ്യോഗസ്‌ഥരും ബിജെപി നേതാക്കളും തമ്മിൽ സംസാരം നടന്നിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഋഷഭ് സച്ച്‌ദേവ ബിജെപി നേതാവ് മോഹിത് കംബോജിന്റെ ബന്ധുവാണെന്നും എൻസിപി നേതാവ് പറഞ്ഞു.
കൂടാതെ കേസ് മുംബൈ പോലീസ് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുംബൈ പോലീസിന്റെ ആന്റി നാർക്കോട്ടിക് സെൽ ഇതിനെക്കുറിച്ച് ഒരു സ്വതന്ത്ര അന്വേഷണം നടത്തണം. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് കത്തെഴുതും. ആവശ്യമെങ്കിൽ റെയ്ഡുകൾ അന്വേഷിക്കാൻ ഒരു അന്വേഷണ കമ്മീഷനെ നിയമിക്കണം; മന്ത്രി വ്യക്‌തമാക്കി.
അതേസമയം അന്വേഷണം ശരിയായ രീതിയിലാണ് നടക്കുന്നതെന്ന് എൻസിബി പ്രതികരിച്ചു. 14 പേരെയാണ് എൻസിബി ഓഫിസിലേക്ക് കൊണ്ടുവന്നതെന്നും തെളിവുകളുടെ അടിസ്‌ഥാനത്തിൽ എട്ട് പേരെ അറസ്‌റ്റ് ചെയ്യുകയായിരുന്നു എന്നും എൻസിബി ഡെപ്യൂട്ടി ഡയറക്‌ടർ ജനറൽ ജ്‌ഞാനേശ്വർ സിംഗ് പറഞ്ഞു. തെളിവുകൾ ഇല്ലാത്തതിനാലാണ് ആറ് പേരെ വിട്ടയച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വീഡിയോ ഇവിടെ കാണാം.
Most Read: ലഖിംപൂര്‍ കൂട്ടക്കൊല; ഡെൽഹിയിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്