ദുബായ്: ദുബായ് റിയൽ എസ്‌റ്റേറ്റ് മേഖലയിൽ കഴിഞ്ഞ വർഷം മുതൽ മുടക്കിയവരിൽ ഒന്നാം സ്‌ഥാനത്ത് ഇന്ത്യക്കാർ. സ്വദേശി പൗരൻമാരെ രണ്ടാം സ്‌ഥാനത്തേക്ക് പിന്തള്ളിയാണ് ഇന്ത്യക്കാർ ഒന്നാം സ്‌ഥാനത്ത് എത്തിയത്. സൗദി പൗരൻമാർ മൂന്നാം സ്‌ഥാനത്തും ചൈനക്കാർ നാലാം സ്‌ഥാനത്തുമാണെന്ന് ദുബായ് ലാൻഡ് ഡിപ്പാർട്മെന്റ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.
ആദ്യ 10 സ്‌ഥാനങ്ങളിൽ എത്തിയ രാജ്യങ്ങൾ:
1. ഇന്ത്യ – (5246 പേർ)
2. യുഎഇ – (5172 )
3. സൗദി – (2198)
4. ചൈന – (2096)
5. യുകെ – (2088)
6. പാകിസ്‌ഥാൻ – (1913)
7. ഈജിപ്‌ത് – (955)
8. ജോർദാൻ – (855)
9. അമേരിക്ക – (682)
10. കാനഡ – (678)
മുതൽ മുടക്കിയവരുടെ എണ്ണത്തിൽ മാത്രമല്ല നിക്ഷേപിച്ച തുകയുടെ വലിപ്പത്തിലും ഇന്ത്യക്കാർ തന്നെയാണ് മുന്നിൽ. 10.89 ബില്യൺ ദിർഹം (ഇരുപതിനായിരം കോടിയിലധികം രൂപ) ആണ് ഇന്ത്യക്കാർ മുതൽ മുടക്കിയിരിക്കുന്നത്.
ഈ വർഷം റിയൽ എസ്‌റ്റേറ്റ് രംഗം ആദ്യ നാലു മാസങ്ങളിൽ 3.66 ശതമാനം വളർച്ചാ നിരക്ക് രേഖപ്പെടുത്തി. 2019ൽ ഇതേ കാലയളവിൽ 3.09 ആയിരുന്നു വളർച്ച. രാജ്യത്തിന്റെ മൊത്തം സമ്പദ് ഘടനക്ക് ഇതു കാര്യമായ സംഭാവന നൽകിയതായി വിലയിരുത്തുന്നു. 2018നെ അപേക്ഷിച്ച് 2019ൽ നിക്ഷേപങ്ങളുടെ എണ്ണം വർധിച്ചിട്ടുണ്ട്. 2018ൽ 40,000 നിക്ഷേപങ്ങൾ നടന്ന സ്‌ഥാനത്ത് 47,000 നിക്ഷേപങ്ങൾ ആണ് 2019ൽ നടന്നത്.
Also Read: ഇന്ത്യ-സൗദി വിമാന സർവീസ് പുനരാരംഭിക്കാൻ ചർച്ചകൾ തുടരുന്നു
കോവിഡ് പ്രതിസന്ധിക്കിടയിലും സർക്കാരിന്റെ ശക്‌തമായ നടപടികളും സമയോചിതമായ ഇടപെടലുകളും ഈ മേഖലയിൽ നിക്ഷേപങ്ങൾ തുടരുന്നതിന് സഹായകരമായി എന്ന് അധികൃതർ പറഞ്ഞു.