വടകര: ഊരാളുങ്കൽ സൊസൈറ്റിക്ക് എതിരെ എൻഫോഴ്‌സമെന്റ് അന്വേഷണം പ്രഖ്യാപിച്ചതിൽ വിവാദങ്ങൾ കത്തിനിൽക്കെ ഇഡി ആവശ്യപ്പെട്ട രേഖകൾ ഇന്ന് കൈമാറുമെന്ന് സൊസൈറ്റി. അഞ്ചുവര്‍ഷത്തെ നിക്ഷേപ കരാര്‍ വിവരങ്ങളും, ഇടപാടുകൾ സംബന്ധിച്ച രേഖകളുമാണ് ഇഡിക്ക് കൈമാറുക. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കണമെന്ന് അന്വേഷണ സംഘം നിര്‍ദേശിച്ചിരുന്നു.
കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിന്റെ ചുവടുപിടിച്ചാണ് അന്വേഷണം. കഴിഞ്ഞ മാസം 30നാണ് രേഖകള്‍ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നല്‍കിയത്. കഴിഞ്ഞ മാസം സൊസൈറ്റിയുടെ വടകരയിലെ ഓഫീസിൽ എൻഫോഴ്‌സമെന്റ് റെയ്‌ഡ് നടന്നിരുന്നു. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് സ്‌ഥാപനവുമായി ബന്ധമുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.
ഇതിന് പിന്നാലെ പരിശോധനയില്‍ വിശദീകരണവുമായി സൊസൈറ്റി ചെയര്‍മാന്‍ പാലേരി രമേശന്‍ രംഗത്തെത്തിയിരുന്നു. നിലവില്‍ ഇഡി അന്വേഷിക്കുന്ന കേസുകളുമായി ബന്ധപ്പെട്ട ആര്‍ക്കെങ്കിലും സൊസൈറ്റിയുമായി ബന്ധമുണ്ടോ എന്നു ചോദിക്കുക മാത്രമാണ് ചെയ്‌തതെന്ന് അദ്ദേഹം വാർത്താകുറിപ്പിൽ പറഞ്ഞിരുന്നു.
Read Also: കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതി; സര്‍ക്കാര്‍ നടപടിക്കെതിരായ ഹരജി ഇന്ന് പരിഗണിക്കും