ശ്രീനഗർ: ഒരാഴ്ചയ്ക്കിടെ രണ്ടാം തവണ ബാരാമുള്ളയിൽ സുരക്ഷാ സേനയും ഭീകരവാദികളും തമ്മിൽ ഏറ്റുമുട്ടൽ. ദിവസങ്ങൾക്കു മുൻപ് ഭീകരാക്രമണം നടന്ന ക്രീരി മേഖലയിൽ തന്നെയാണ് ഇന്ന് രാവിലെ വീണ്ടും വെടിവയ്പുണ്ടായത്. തീവ്രവാദികൾ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പ്രദേശം സുരക്ഷാസേന വളയുകയായിരുന്നു. പിന്നീട് നടന്ന തിരച്ചിലിനിടയിലാണ് വെടിവപ്പുണ്ടായതെന്ന് പോലീസ് പറഞ്ഞു. ഭീകരർ സുരക്ഷാസേനക്കു നേരെ വെടിയുതിർക്കുകയായിരുന്നു. ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ.
ഈ ആഴ്‌ചയുടെ തുടക്കത്തിൽ ബാരാമുള്ളയിലെ ക്രീരി പ്രദേശത്തുവച്ച് ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ നാലു സിആർപിഎഫ് ജവാന്മാരും ഒരു കശ്മീർ സ്‌പെഷ്യൽ പോലീസ് ഓഫീസറും വീരമൃത്യു വരിച്ചിരുന്നു. ഇതിനെ തുടർന്ന് മേഖലയിൽ കനത്ത സുരക്ഷാ സന്നാഹങ്ങൾ ഏർപ്പെടുത്തുകയും തിരച്ചിൽ വ്യാപിപ്പിക്കുകയും ചെയ്തു. പിന്നീട് നാലിടങ്ങളിൽ ആയി നടന്ന തീവ്രവാദവിരുദ്ധ ഓപ്പറേഷനുകളിൽ മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു. ലഷ്കർ-ഇ-തൊയിബ, ഹിസ്‌ബുൾ മുജാഹിദീൻ തുടങ്ങിയ തീവ്രവാദ സംഘടനകളുടെ പ്രവർത്തകരാണ് കൊല്ലപ്പെട്ടത്. നാലു പേരെ അറസ്റ്റ് ചെയ്യുകയും വൻ ആയുധശേഖരം പിടിച്ചെടുക്കുകയും ചെയ്തു.
ആഗസ്റ്റ് 18ന് ക്രീരിയിൽ വെച്ചുണ്ടായ ആക്രമണത്തിന്റെ ദൃശ്യങ്ങൾ ഭീകരർ പുറത്ത് വിട്ടിരുന്നു. സിആർപിഎഫ് ജവാന്മാരുടെയും സ്പെഷ്യൽ പോലീസിന്റെയും സംയുക്ത സംഘത്തിന് നേരെ ഭീകരർ വെടിയുതിർക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വിട്ടത്.