കാസർഗോഡ്: എൻഡോസൾഫാൻ ദുരിത ബാധിതരുടെ അമ്മമാരുടെ ദ്വിദിന സത്യാഗ്രഹം 25ന് തുടങ്ങും. 25, 26 തീയതികളിലാണ് കാസർഗോഡ് ഒപ്പുമരച്ചോട്ടിൽ എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി സത്യാഗ്രഹം സംഘടിപ്പിക്കുന്നത്. ദുരിത ബാധിതർക്ക് ആവശ്യമായ ചികിൽസ നൽകുക, എയിംസ് ജില്ലയിൽ അനുവദിക്കുക, സുപ്രിം കോടതി വിധി നടപ്പിലാക്കുക, സെൽ യോഗം ചേരുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സത്യാഗ്രഹം നടത്തുന്നത്.
സുപ്രിം കോടതിയും ദേശീയ മനുഷ്യവകാശ കമ്മീഷനും എൻഡോസൾഫാൻ ദുരിത ബാധിതർക്ക് ആജീവനാന്ത ചികിൽസയ്‌ക്കുള്ള സൗകര്യം ഒരുക്കണമെന്ന് ആവർത്തിച്ച് ആവശ്യപെട്ടിട്ടും ദുരിതബാധിതർക്ക് ന്യൂറോളജിസ്‌റ്റിന്റെ സേവനം പോലും ലഭിക്കുന്നില്ലെന്നാണ് പരാതി. ചികിൽസ കിട്ടാതെ കുട്ടികൾ മരിച്ചുതീരുന്നുവെന്ന യാഥാർഥ്യം അധികൃതർ കണ്ടില്ലെന്ന് നടിക്കരുതെന്നും, മുഖ്യമന്ത്രി ജില്ലയിൽ എത്തുമ്പോൾ എൻഡോസൾഫാൻ ദുരിത ബാധിതരെ കാണാനും കേൾക്കാനും തയ്യാറാകണമെന്നും ജനകീയ മുന്നണി ആവശ്യപ്പെട്ടു.
എൻഡോസൾഫാൻ ഈ മണ്ണിൽത്തീർത്ത രോഗാതുരതയുടെ അടിവേരുകൾ കണ്ടെത്താൻ ഗവേഷണവും പഠനവും നടത്താൻ ശേഷിയുള്ള എയിംസ് കാസർഗോഡ് സ്‌ഥാപിച്ച് വരുംതലമുറയെ എങ്കിലും രക്ഷപ്പെടുത്താനുള്ള നടപടി സ്വീകരിക്കണമെന്നും ജനകീയ മുന്നണി ആവശ്യപ്പെട്ടു.
Most Read: എടപ്പാൾ മേൽപ്പാലത്തിലെ ഭാരപരിശോധന; അന്തിമഫലം ഇന്നറിയാം