തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ ഗുരുതര ആരോപണങ്ങളുമായി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. അശ്‌ളീല വീഡിയോ ഇറക്കുന്നതിൽ പ്രശസ്‌തനാണ് വിഡി സതീശൻ എന്നാണ് ജയരാജന്റെ ആരോപണം. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്ത് സ്‌ഥാനാർഥിക്കെതിരെ അശ്‌ളീല വീഡിയോ ഇറക്കിയതിന് പിന്നിൽ സതീശനാണെന്നും ഇപി ജയരാജൻ ആരോപിച്ചു.
വൃത്തികെട്ട രാഷ്‌ട്രീയമാണ് സതീശന്റേത്. സ്വപ്‌ന സുരേഷിനെ ഉപയോഗിച്ച് മുഖ്യമന്ത്രിക്കെതിരെ വ്യാജ വാർത്ത ചമച്ചത് സതീശനാണ്. എന്റെ ഭാര്യ രാജീവ് ചന്ദ്രശേഖറിനോപ്പം ഇരിക്കുന്ന വ്യാജചിത്രം പ്രചരിപ്പിച്ചതിന് പിന്നിലും വിഡി സതീശനാണ്. കഴിഞ്ഞ ദിവസം പുതിയൊരു ഫോട്ടോയിറക്കി. അതിന് പിന്നിലും സതീശനാണ്. രാജീവ് ചന്ദ്രശേഖരനൊപ്പം തന്റെ ഭാര്യ ഇരിക്കുന്നതായി പ്രചരിപ്പിക്കുകയാണെന്നും ഇതുമായി ബന്ധപ്പെട്ട് ഭാര്യ പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ഇപി ജയരാജൻ പറഞ്ഞു.
എല്ലാവരെയും ആക്ഷേപിച്ച് വെള്ളക്കുപ്പായമിട്ട് നടക്കുകയാണ് സതീശൻ. ഇത്തരത്തിൽ ഒരാൾ എങ്ങനെ കോൺഗ്രസ് പ്രതിപക്ഷ നേതാവായി ഇരിക്കുമെന്നും ഇപി ചോദിച്ചു. സതീശൻ തെളിവുണ്ടെന്ന് പറഞ്ഞതിന് പിന്നാലെയാണ് ഫോട്ടോ പുറത്തുവന്നത്. വൈദേഹവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ പറയാൻ ഞാൻ ആളല്ല. കമ്പനി അധികൃതരോട് ചോദിക്കണം. ഭാര്യ ഷെയർ ഹോൾഡറാണ്. അത് സത്യമാണ്. വാങ്ങാൻ ആളുവന്നാൽ ഷെയർ ഒഴിവാക്കും. രാജീവ് ചന്ദ്രശേഖരനെ ഇതുവരെ കണ്ടിട്ടില്ലെന്നും സംസാരിച്ചിട്ടില്ലെന്നും ഇപി ജയരാജൻ പറഞ്ഞു.
Related News| രാജീവ് ചന്ദ്രശേഖർ, ഇപി ജയരാജൻ ബന്ധം: ഗുരുതര ആരോപണവുമായി വിഡി സതീശൻ