ലണ്ടൻ: യൂറോ കപ്പ് ഫുട്ബോളിൽ ക്വാർട്ടർ ലൈനപ്പായി. ക്വാർട്ടർ ഫൈനൽ മൽസരങ്ങൾക്ക് മറ്റന്നാൾ തുടക്കമാകും. വെള്ളിയാഴ്‌ച നടക്കുന്ന ആദ്യ ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലൻഡ് സ്‌പെയിനിനെ നേരിടും. ബെൽജിയത്തിന് ഇറ്റലിയാണ് എതിരാളി. കരുത്തരായ ഇംഗ്ളണ്ടിന് എതിരെയാണ് ഉക്രൈന്റെ മൽസരം. ഇന്നലെ നടന്ന അവസാന പ്രീ ക്വാർട്ടറിൽ ഇംഗ്ളണ്ട് ജർമനിയെ തകർത്താണ് അവസാന എട്ടിലേക്ക് കടന്നത്.
വെംബ്ളിയിൽ ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ വിജയ ഗോളിനായി ടീമുകൾ ഇഞ്ചോടിഞ്ച് പൊരുതിയപ്പോൾ റഫറിക്ക് പുറത്തെടുക്കേണ്ടി വന്നത് അഞ്ച് മഞ്ഞക്കാർഡുകളാണ്. നിശ്‌ചിത സമയത്ത് അര ഡസനോളം ഗോളവസരങ്ങൾ സൃഷ്‌ടിച്ചെങ്കിലും അതൊന്നും ഗോളിലെത്തിക്കാൻ ജർമനിക്ക് സാധിച്ചില്ല. ഇംഗ്ളണ്ട് ഗോൾ കീപ്പർ പിക്‌ഫോർഡ് ജർമനിക്ക് മറികടക്കാൻ കഴിയാത്ത വലിയ കടമ്പയായി.
75ആം മിനുട്ടിൽ റഹിം സ്‌റ്റർലിങ്ങിലൂടെ ഇംഗ്‌ളണ്ട് മുന്നിലെത്തി. 11 മിനുട്ടുകൾക്ക് ശേഷം നായകൻ ഹാരി കെയ്ൻ കൂടി ഗോൾ നേടിയതോടെ ടീം വിജയം ഉറപ്പിച്ചു. മരണ ഗ്രൂപ്പിലെ കടുത്ത വെല്ലുവിളി അതിജീവിച്ചെത്തിയിട്ടും ജർമൻ പടയ്‌ക്ക് പ്രീ ക്വാർട്ടറിൽ തോറ്റ് മടങ്ങാനായിരുന്നു വിധി.
Read Also: ‘രാക്ഷസൻ’ ഹിന്ദിയിലേക്ക്, അക്ഷയ് കുമാർ നായകനാകും; ‘മിഷൻ സിൻഡ്രല്ല’ ഒരുങ്ങുന്നു